ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) ജന്തർ മന്തറിൽ നടത്തിയ പാർലമെന്റ് മാർച്ച് അതീവ സംഘർഷത്തിൽ കലാശിച്ചു. പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിച്ച പ്രതിഷേധക്കാരെ ഡൽഹി പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞതോടെയാണ് ജന്തർ മന്തർ യുദ്ധക്കളമായി മാറിയത്.(CJP Parliament March Turns Violent At Jantar Mantar)
സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ക്രൂരമായി ലാത്തിവീശിയതോടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസും സിജെപി പ്രവർത്തകരും തമ്മിൽ ദീർഘനേരം തെരുവിൽ ഏറ്റുമുട്ടി. പോലീസ് നടപടിയുണ്ടായിട്ടും പ്രതിഷേധ മാർച്ചിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സിജെപി നേതൃത്വം. “കനത്ത മഴയും കടുത്ത സുരക്ഷാ സന്നാഹങ്ങളുമുണ്ട്. എന്നാൽ ഇതൊന്നും പാറ്റകളെ ഇന്ന് തടസ്സപ്പെടുത്തില്ല,” എന്ന് പോലീസ് ലാത്തിച്ചാർജ്ജിന് പിന്നാലെ സിജെപി തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പ്രതികരിച്ചു. വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കെതിരെ സമരം ശക്തമാക്കുമെന്നും അവർ വ്യക്തമാക്കി.
കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹി നഗരത്തിൽ അതീവ ജാഗ്രതയാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്. ക്രമസമാധാന പാലനത്തിനായി മുന്നൂറിലധികം ഡൽഹി പോലീസ് ഉദ്യോഗസ്ഥരെയും 25 ബറ്റാലിയൻ കേന്ദ്ര സായുധ സേനയെയും സമരസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മിഷണർ (DCP), അഡീഷണൽ ഡിസിപി റാങ്കിലുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ജന്തർ മന്തറിലെ സാഹചര്യം നേരിട്ട് വിലയിരുത്തുന്നുണ്ട്. പ്രദേശത്ത് ഇപ്പോഴും കനത്ത സംഘർഷാവസ്ഥ തുടരുകയാണ്.
Story Summary
Jantar Mantar turned into a battlefield as Delhi Police lathi-charged Cockroach Janta Party (CJP) activists marching to Parliament demanding the Education Minister’s resignation. Despite heavy rain, police action, and a massive deployment of 300 police personnel and 25 central force battalions, the CJP declared via an X post that nothing would stop them.


