മധ്യപ്രദേശ് സംസ്ഥാന മന്ത്രിസഭ ഏകീകൃത സിവിൽ കോഡ് ബിൽ 2026-ന് അംഗീകാരം നൽകി. സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കാനായി തയ്യാറാക്കിയ ഈ കരട് ബിൽ, തുല്യ അവകാശങ്ങളും അവസരങ്ങളും നീതിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊണ്ടുവരുന്നത് (Madhya Pradesh UCC Bill). ഭരണഘടനയുടെ 14, 44 അനുച്ഛേദങ്ങളുടെ അന്തഃസത്ത ഉൾക്കൊള്ളിച്ചുകൊണ്ടാണ് നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കി. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് (റിട്ട.) രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയുടെ ശുപാർശകൾ പ്രകാരമാണ് ബിൽ തയ്യാറാക്കിയിട്ടുള്ളത്.
ഏകഭാര്യത്വം അഥവാ ‘മോണോഗാമി’യാണ് നിയമപ്രകാരം അംഗീകൃതമായ ഏക വിവാഹരീതിയായി ബിൽ വ്യവസ്ഥ ചെയ്യുന്നത്. ഇതിലൂടെ ബഹുഭാര്യത്വവും മുത്തലാഖ് പോലുള്ള രീതികളും നിരോധിക്കപ്പെടുന്നു. വിവാഹവും വിവാഹമോചനവും ഗ്രാമപഞ്ചായത്തുകൾ മുതൽ നഗരഭരണ സ്ഥാപനങ്ങൾ വരെ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. നിക്കാഹ് ഹലാല പോലുള്ള രീതികൾ കുറ്റകരമാക്കുന്നതിനൊപ്പം, സ്വത്തുടമയെ കൊലപ്പെടുത്തുന്ന വ്യക്തിക്ക് ആ സ്വത്തിൽ അവകാശം ലഭിക്കില്ലെന്നും ബിൽ വ്യക്തമാക്കുന്നു.
കുടുംബാവകാശങ്ങളുമായി ബന്ധപ്പെട്ട വലിയ പരിഷ്കാരങ്ങളാണ് ബിൽ നിർദ്ദേശിക്കുന്നത്. ആൺമക്കൾക്കും പെൺമക്കൾക്കും വിധവകൾക്കും വിധവന്മാർക്കും മാതാപിതാക്കൾക്കും തുല്യമായ പിന്തുടർച്ചാവകാശം ബിൽ ഉറപ്പുവരുത്തുന്നു. സ്ത്രീകളെ സംരക്ഷിക്കുന്നതിനായി, ഉപേക്ഷിക്കപ്പെടുന്ന ലിവ്-ഇൻ പങ്കാളികൾക്ക് മെയിന്റനൻസ് അഥവാ ജീവനാംശത്തിന് അവകാശമുണ്ടായിരിക്കും. ലിവ്-ഇൻ ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികൾക്ക് നിയമപരമായ അവകാശം ലഭിക്കുമെന്നും, കുട്ടികളുടെ സംരക്ഷണത്തിനുള്ള തർക്കങ്ങളിൽ കുട്ടികളുടെ ക്ഷേമത്തിന് മുൻഗണന നൽകുമെന്നും നിയമത്തിൽ പറയുന്നു.
ലിവ്-ഇൻ ബന്ധങ്ങൾ ഒരു മാസത്തിനുള്ളിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ പിഴയും തടവും ലഭിക്കാം. ഭാര്യയോ ഭർത്താവോ ജീവിച്ചിരിക്കെ മറ്റൊരു വ്യക്തിയുമായി ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെടുന്ന വിവാഹിതർക്ക് അഞ്ച് വർഷം വരെ തടവുശിക്ഷയും ബിൽ നിർദ്ദേശിക്കുന്നുണ്ട്. അതേസമയം, ഭരണഘടനാപരമായ സംരക്ഷണം ലഭിക്കുന്ന പട്ടികവർഗ്ഗ വിഭാഗങ്ങളെയും പരമ്പരാഗത ആചാരങ്ങൾ പിന്തുടരുന്ന നാടോടി വിഭാഗങ്ങളെയും ഏകീകൃത സിവിൽ കോഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മതപരമായ ആചാരങ്ങളെ ഇത് ബാധിക്കില്ലെന്നും ഒരു മതത്തെയും ലക്ഷ്യം വെക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ബിൽ രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെക്കും.
Summary: The Madhya Pradesh cabinet has unanimously approved the Uniform Civil Code Bill, 2026, which introduces significant legal reforms, including mandatory monogamy, equal inheritance rights for sons and daughters, and legal protections for women in live-in relationships. While the government emphasizes gender justice and constitutional equality, the exclusion of Scheduled Tribes from the bill’s ambit is already sparking political debate ahead of its introduction in the Legislative Assembly.


