ബെംഗളൂരു: കബഡി ടൂർണമെന്റിനിടെ 500 രൂപയുടെ വാതുവെപ്പ് നടത്തിയെന്ന വെളിപ്പെടുത്തലിനെത്തുടർന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയ്‌ക്കെതിരെ കേസെടുക്കാൻ ബെംഗളൂരു കോടതി ഉത്തരവിട്ടു. തുമകൂരുവിൽ നടന്ന സംസ്ഥാനതല പ്രീ-യൂണിവേഴ്സിറ്റി കോളേജ് കബഡി ടൂർണമെന്റിനിടെ മന്ത്രി തന്നെ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ നിയമനടപടികളിലേക്ക് നീങ്ങുന്നത്.(Case Ordered Against Karnataka Home Minister For Rs 500 bet )
തുമകൂരുവിൽ നടന്ന മത്സരത്തിൽ വിജയപുര ടീം ജയിക്കുമെന്ന് പ്രവചിച്ച് മന്ത്രി പരമേശ്വര ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ശുഭ കല്യാണുമായി 500 രൂപയുടെ സൗഹൃദ പന്തയം വെച്ചിരുന്നു. എന്നാൽ മത്സരത്തിൽ ദക്ഷിണ കന്നഡ ടീം വിജയപുരയെ 36-26 എന്ന സ്കോറിന് പരാജയപ്പെടുത്തി. തുടർന്ന് വിജയിച്ച ടീമിന് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതിനിടെയാണ് താൻ പന്തയം വെച്ച കാര്യം മന്ത്രി പരസ്യമായി വെളിപ്പെടുത്തിയത്.
ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾ പൊതുസ്ഥലത്ത് വാതുവെപ്പ് നടത്തുന്നത് നിയമവിരുദ്ധമാണെന്നും അത് പ്രോത്സാഹിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ചൂണ്ടിക്കാട്ടി എച്ച്.ആർ. നാഗഭൂഷൺ എന്നയാൾ സ്വകാര്യ പരാതി ഫയൽ ചെയ്യുകയായിരുന്നു. പരാതി പരിഗണിച്ച ബെംഗളൂരുവിലെ 42-ാമത് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി കെ.എൻ. ശിവകുമാർ, മന്ത്രിക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ പോലീസിനോട് നിർദ്ദേശിച്ചു.

