ജബൽപുർ: ബർഗി ഡാമിൽ വ്യാഴാഴ്ച ഒൻപതുപേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ തന്നാലാവുന്നത് പോലെ ആളുകളെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് ക്യാപ്റ്റൻ മഹേഷ് പട്ടേൽ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് അദ്ദേഹം മാപ്പ് ചോദിച്ചു. 15 വർഷത്തെ തന്റെ അനുഭവപരിചയത്തിനിടയിൽ ഇത്തരമൊരു ദുരന്തം ആദ്യമാണെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.(Can’t Eat, Sleep, Jabalpur Boat Pilot On Tragedy That Killed 9)
ഖമരിയ ദ്വീപിൽ നിന്ന് യാത്ര തിരിക്കുമ്പോൾ കാലാവസ്ഥ സാധാരണമായിരുന്നു. എന്നാൽ ജലാശയത്തിന്റെ മധ്യഭാഗത്തെത്തിയപ്പോൾ കാറ്റ് ശക്തമായി. കാലാവസ്ഥ മോശമാണെന്ന മുന്നറിയിപ്പുകളൊന്നും അധികൃതരിൽ നിന്ന് ലഭിച്ചിരുന്നില്ല. ബോട്ടിനുള്ളിലേക്ക് വെള്ളം കയറാൻ തുടങ്ങിയതോടെ പൈലറ്റ് റിസപ്ഷനുമായി ബന്ധപ്പെട്ട് മറ്റൊരു ബോട്ട് അയക്കാൻ അഭ്യർത്ഥിച്ചു. അപകടം സംഭവിക്കാൻ പോകുകയാണെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.
വെള്ളം കയറിയതിന് ശേഷമാണ് ജീവനക്കാർ ലൈഫ് ജാക്കറ്റുകൾ നൽകിയതെന്ന യാത്രക്കാരുടെ ആരോപണം അദ്ദേഹം തള്ളി. തുടക്കത്തിൽ ലൈഫ് ജാക്കറ്റുകൾ നൽകിയെങ്കിലും പാട്ടും നൃത്തവുമായി ആഘോഷത്തിലായിരുന്ന യാത്രക്കാർ അത് ധരിക്കാൻ തയ്യാറായില്ലെന്നാണ് പൈലറ്റിന്റെ വാദം. എൻജിൻ റൂമിൽ വെള്ളം കയറിയതോടെ ബോട്ടിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു. കരയിലേക്ക് ബോട്ട് എത്തിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ പരമാവധി ആളുകളെ ലൈഫ് ജാക്കറ്റ് ധരിപ്പിക്കാനാണ് ശ്രമിച്ചതെന്നും അവസാനം മാത്രമാണ് താൻ ബോട്ടിൽ നിന്ന് ചാടിയതെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തെത്തുടർന്ന് മഹേഷ് പട്ടേലിനെയും സഹായിയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. എന്നാൽ ഇതൊരു പ്രകൃതിദുരന്തമാണെന്നും തനിക്ക് കൃത്യമായ ലൈസൻസും പരിശീലനവും ഉണ്ടെന്നുമാണ് പൈലറ്റിന്റെ നിലപാട്. തന്റെ കുടുംബം പുലർന്നിരുന്നത് ഈ ജോലിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച വൈകുന്നേരം 6:15-ഓടെയാണ് ബോട്ട് മറിഞ്ഞത്. ഇതുവരെ 9 മരണം സ്ഥിരീകരിച്ചു. 28 പേരെ രക്ഷപ്പെടുത്തി. ഇപ്പഴും 4 പേരെ കാണാനില്ല. 72 വയസ്സുകാരനായ റിയാസ് ഹുസൈൻ നാല് മണിക്കൂറോളം വെള്ളത്തിനടിയിൽ തല ഉയർത്തിപ്പിടിച്ച് നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് അറിയിച്ചു.

