ലണ്ടൻ: ബ്രിട്ടനിൽ നടക്കുന്ന ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കും റാലികൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി പ്രധാനമന്ത്രി കെയർ സ്റ്റാർമർ (UK Pro-Palestine Protest Ban). പ്രതിഷേധങ്ങളിൽ മുഴങ്ങുന്ന ചില മുദ്രാവാക്യങ്ങൾ വംശീയമാണെന്നും അത്തരം റാലികൾ നിരോധിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സ്റ്റാർമർ തന്റെ നിലപാട് വ്യക്തമാക്കിയത്.
“ഗ്ലോബലൈസ് ദ ഇൻതിഫാദ”എന്ന മുദ്രാവാക്യം പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്ന് സ്റ്റാർമർ പറഞ്ഞു. ഇത് തീവ്രമായ വംശീയതയാണെന്നും ഇത്തരം മുദ്രാവാക്യം വിളിക്കുന്നവർക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ സർ മാർക്ക് റൗളിയും വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധങ്ങൾക്കുള്ള അവകാശത്തെ താൻ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ റാലികൾ പൂർണ്ണമായും നിരോധിക്കുന്നത് ഉചിതമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസുമായി ചർച്ചകൾ നടക്കുകയാണ്.
ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് ജൂത വംശജർക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെയാണ് സർക്കാർ നിലപാട് കടുപ്പിച്ചത്. സംഭവത്തെത്തുടർന്ന് രാജ്യത്തെ സുരക്ഷാ മുന്നറിയിപ്പ് ‘സെവിയർ’ എന്ന രണ്ടാം ഉയർന്ന നിലയിലേക്ക് ഉയർത്തിയിട്ടുണ്ട്. ഫലസ്തീൻ അനുകൂല പ്രസ്ഥാനങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നു. ബ്രിട്ടൻ ജനാധിപത്യ വിരുദ്ധമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്നും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്നും പ്രതിഷേധക്കാർ പ്രതികരിച്ചു. കഴിഞ്ഞ മാസം ലണ്ടനിൽ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ 500-ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലണ്ടനിലെ ജൂത സമൂഹത്തിന് നേരെയുള്ള അക്രമങ്ങളിൽ സ്റ്റാർമർ ഖേദം പ്രകടിപ്പിച്ചെങ്കിലും, സംരക്ഷണം നൽകുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രദേശവാസികൾ അദ്ദേഹത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.
Summary: British Prime Minister Keir Starmer has suggested that certain pro-Palestine protests could be banned following a rise in anti-Semitic incidents. In a BBC interview, Starmer labeled the chant “globalise the Intifada” as “extreme racism” and stated that those using it should face prosecution. While defending the right to peaceful protest, he argued that stricter measures and potential bans are necessary in some cases. The move follows a stabbing attack on two Jewish men in London, which led the UK to raise its security alert level to “severe.” Critics, however, argue that these measures undermine free speech and democratic values.

