അഗർത്തല: ത്രിപുരയിലെ സിപാഹിജാല ജില്ലയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് നടത്തിയ വെടിവെപ്പിൽ രണ്ട് ബംഗ്ലാദേശി കള്ളക്കടത്തുകാർ കൊല്ലപ്പെട്ടു (BSF Firing Tripura). ശനിയാഴ്ച പുലർച്ചെ അതിർത്തിയിലെ സീറോ പോയിന്റിന് സമീപമായിരുന്നു സംഭവം. കൊല്ലപ്പെട്ടവരെ നബീർ ഹുസൈൻ (40), മുഹമ്മദ് മുർസലിൻ (22) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.
പതിവ് രാത്രി പട്രോളിംഗിനിടെ ഒരു സംഘം ബംഗ്ലാദേശികൾ ഇന്ത്യയിൽ നിന്ന് സാധനങ്ങൾ കടത്താൻ ശ്രമിക്കുന്നത് ബിഎസ്എഫ് ജവാന്മാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരോട് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും സംഘം ജവാന്മാർക്ക് നേരെ കല്ലെറിയുകയും ആക്രമിക്കാൻ മുതിരുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ സ്വയംരക്ഷാർത്ഥം പമ്പ് ആക്ഷൻ ഗണ്ണുകൾ ഉപയോഗിച്ച് ബിഎസ്എഫ് വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്ച ഉച്ചയോടെ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ ബംഗ്ലാദേശ് അധികൃതർക്ക് കൈമാറി.
ഇന്ത്യയും ബംഗ്ലാദേശും പങ്കിടുന്ന 4,000 കിലോമീറ്ററിലധികം വരുന്ന അതിർത്തിയിൽ കള്ളക്കടത്തും നുഴഞ്ഞുകയറ്റവും തടയാൻ കർശന നിരീക്ഷണം തുടരുന്നതിനിടയിലാണ് ഈ സംഭവം. ത്രിപുരയുമായി മാത്രം 856 കിലോമീറ്റർ അതിർത്തിയാണ് ബംഗ്ലാദേശിനുള്ളത്. ലഹരിമരുന്ന് കടത്ത്, മനുഷ്യക്കടത്ത് എന്നിവ അതിർത്തി മേഖലയിൽ വലിയ സുരക്ഷാ വെല്ലുവിളിയായി തുടരുന്നു.
Summary: Two suspected Bangladeshi smugglers, Nabir Hussain (40) and Md Mursalin (22), were killed in BSF firing along the Tripura border in Sepahijala district. The BSF stated they fired in self-defense after the smugglers ignored warnings and turned violent. The bodies were handed over to Bangladesh authorities after post-mortem examinations.

