കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ വസതിയിൽ അർദ്ധരാത്രി പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും റെയ്ഡ് (Abhishek Banerjee Residence Search). ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ആരംഭിച്ച പരിശോധന നാല് മണിക്കൂറോളം നീണ്ടുനിന്നു. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ നേരിടുന്ന അഭിഷേക് ബാനർജിയുടെ പേഴ്സണൽ അസിസ്റ്റന്റ് സുമിത് റോയിയെ തിരഞ്ഞാണ് ഉദ്യോഗസ്ഥർ എത്തിയത്. റെയ്ഡിനിടെ വീടിന്റെ പൂട്ട് തകർത്ത് പോലീസ് അകത്തുകയറിയെന്ന് അഭിഷേക് ബാനർജി ആരോപിച്ചു.
റെയ്ഡിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ക്ഷുഭിതനായാണ് അദ്ദേഹം മറുപടി നൽകിയത്. “ഞാൻ ഒരു അന്വേഷണ ഏജൻസിയുടെ പ്രതിനിധിയല്ല. പരിശോധന നടത്തിയവരോട് തന്നെ നിങ്ങൾ ഉത്തരം ചോദിക്കൂ. എന്റെ വീട് മുഴുവൻ അവർ അരിച്ചുപെറുക്കി, ഇതിന് ഉത്തരം നൽകേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്,” അഭിഷേക് ബാനർജി ബംഗാളിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. റെയ്ഡ് നടക്കുന്ന വിവരം അറിഞ്ഞ ഉടൻ തന്നെ മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭിഷേക് ബാനർജിയുടെ വസതിയിലെത്തിയിരുന്നു.
സുമിത് റോയിയുടെ ഫോൺ ലൊക്കേഷൻ അഭിഷേക് ബാനർജിയുടെ വസതിയിൽ കാണിച്ചതാണ് പെട്ടെന്നുള്ള റെയ്ഡിന് കാരണമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. റെയ്ഡിനെ രാഷ്ട്രീയ പകപോക്കലായിട്ടാണ് തൃണമൂൽ കോൺഗ്രസ് വിശേഷിപ്പിക്കുന്നത്. ഇതിനിടയിൽ, സിവിക് റിക്രൂട്ട്‌മെന്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് തൃണമൂൽ എംഎൽഎ മദൻ മിത്രയുമായി ബന്ധപ്പെട്ട ഏഴ് സ്ഥലങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രതിസന്ധികൾക്കിടെ നടക്കുന്ന ഈ അന്വേഷണങ്ങൾ രാഷ്ട്രീയമായി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Summary: A team of police officers conducted a four-hour late-night search at TMC MP Abhishek Banerjee’s residence in Kolkata starting at 3:00 AM on Saturday, reportedly in search of his personal assistant Sumit Roy, who is wanted in a financial fraud case. Abhishek Banerjee expressed his frustration with the press, demanding that inquiries be directed to the investigative agencies rather than himself.

