കൊച്ചി: മാത്യു കുഴൽനാടനെ വിമർശിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്ക് എതിരെ രൂക്ഷമായ ഭാഷയിൽ മറുപടിയുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. മാത്യു കുഴൽനാടന്റെ രാഷ്ട്രീയ യോഗ്യത അളക്കാൻ ഉണ്ണിത്താന് അവകാശമില്ലെന്നും, പഴയ ചരിത്രക്കെട്ടുകൾ തുറപ്പിക്കാൻ നിർബന്ധിക്കരുതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.(Youth Congress Slams Rajmohan Unnithan For Criticizing Mathew Kuzhalnadan)
അൽപ്പൻ ആരെന്നും അർദ്ധരാത്രിയിൽ കുടപിടിച്ചത് ആരെന്നും കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും ഉണ്ണിത്താനെ എബി പരിഹസിച്ചു. മാത്യു കുഴൽനാടൻ മുസ്ലീം ലീഗിനെതിരെ സംസാരിച്ചു എന്ന് വരുത്തിതീർക്കാനുള്ള ഉണ്ണിത്താന്റെ ശ്രമം മുതിർന്ന നേതാവിന് ചേർന്നതല്ലെന്നും അദ്ദേഹം ആരോപിച്ചു.
കേരളമൊട്ടുക്ക് മത്സരിച്ച് തോറ്റിട്ട്, 2019-ലെ രാഹുൽ ഗാന്ധി തരംഗത്തിൽ കാസർഗോഡ് നിന്ന് വിജയിച്ച ഉണ്ണിത്താൻ മാത്യു കുഴൽനാടനെ വിമർശിക്കുന്നത് ശരിയല്ല. 2019-ൽ നെറ്റിയിലുണ്ടായിരുന്ന കറുത്ത കുറി ഇപ്പോൾ എവിടെപ്പോയെന്നും എബി ചോദിച്ചു. കഴിഞ്ഞ പത്ത് വർഷമായി പാർട്ടി പ്രതിപക്ഷത്തിരുന്നപ്പോൾ പിണറായി വിജയനെതിരെ വായ തുറക്കാത്ത ഉണ്ണിത്താൻ, ഇപ്പോൾ കോൺഗ്രസ് നേതാക്കൾക്കെതിരെ അലറുന്നത് അത്ഭുതകരമാണ്. മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടനെ സർക്കാർ വേട്ടയാടിയപ്പോൾ ഉണ്ണിത്താൻ എവിടെയായിരുന്നു എന്നും വിമർശനമുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിൽ മുസ്ലീം വിഭാഗത്തെ ചേർത്തുപിടിച്ച ചരിത്രമാണ് കുഴൽനാടന്റേത്. കോതമംഗലം ചെറിയ പള്ളി തുറന്നുകൊടുത്തതും ബാങ്ക് വിളിക്കാൻ സൗകര്യമൊരുക്കിയതും കേരളം മറന്നിട്ടില്ലെന്ന് എബി ഓർമ്മിപ്പിച്ചു. 2021-ലെ എൽഡിഎഫ് തരംഗത്തിൽ സീറ്റ് പിടിച്ചെടുക്കുകയും 2026-ൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്ത മാത്യു കുഴൽനാടനെ ഭീഷണിപ്പെടുത്താൻ നോക്കണ്ടെന്നും, “കടൽ കടന്നുവന്നവനെ കൈത്തോട് കാട്ടി പേടിപ്പിക്കരുത്” എന്നും പറഞ്ഞാണ് എബി പോസ്റ്റ് അവസാനിപ്പിച്ചത്.
Story Summary
Youth Congress State Secretary Aby Ponganathil has issued a stern warning to Rajmohan Unnithan MP for criticizing Mathew Kuzhalnadan MLA. Aby challenged Unnithan’s political eligibility and reminded him of his past electoral defeats, stating that young Congress leaders will respond in the same tone if insulted.

