വിഴിഞ്ഞം: തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ കീറിയതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച നാലംഗ സംഘം വിഴിഞ്ഞത്ത് പിടിയിലായി (Vizhinjam attempt to murder arrest). ഓട്ടോറിക്ഷ ഡ്രൈവറായ ഷാനു കബീറിനെ ബിയർ കുപ്പികളും തടിക്കഷ്ണങ്ങളും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.
ആറാലൂമൂട് സ്വദേശികളായ ദീപക് (22), മുകേഷ് (38), അജിത് (32), പത്താംക്കല്ല് സ്വദേശി അൽത്താഫ് എന്നിവരെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെ വിഴിഞ്ഞം കരടയിവിളയിലായിരുന്നു സംഭവം.
ആക്രമണത്തിന് പിന്നിൽ പോസ്റ്റർ തർക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പതിപ്പിച്ച പോസ്റ്ററുകൾ ഷാനു കബീർ കീറിക്കളഞ്ഞതാണ് ആക്രമണത്തിന് പ്രകോപനമായതെന്ന് പോലീസ് പറയുന്നു. പോസ്റ്റർ കീറുന്നത് കണ്ട ദീപക്കിന്റെ മുത്തച്ഛൻ വിവരം നാട്ടുകാരെ അറിയിച്ചിരുന്നു. ഇതിൽ പ്രകോപിതനായ ഷാനു, മുത്തച്ഛന്റെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഈ വൈരാഗ്യം തീർക്കാനാണ് പ്രതികൾ ഷാനു സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചത്.
പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. വിഴിഞ്ഞം എസ്.എച്ച്.ഒ രെജിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ഷാനു ചികിത്സയിലാണ്.
Story Summary: Vizhinjam police arrested four men for brutally attacking an auto-rickshaw driver, Shanu Kabir, with beer bottles and wooden planks. The assault was triggered by a dispute over Shanu allegedly tearing down election posters and threatening the grandfather of one of the accused.

