തിരുവനന്തപുരം: വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും മന്ത്രിമാർ തമ്മിലുള്ള വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനമായില്ല. നാളെ പുതിയ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ, അതിനു മുൻപായി തർക്കങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രി. ഇന്ന് ഉച്ചയ്ക്ക് മുൻപ് വകുപ്പുകളുടെ കാര്യത്തിൽ അന്തിമ രൂപമുണ്ടാക്കി പട്ടിക ഗവർണർക്ക് കൈമാറുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്ന സൂചന.(VD Satheesan Cabinet Portfolio Allocation And KSRTC Free Travel For Women Malayalam News)
ഇതിനിടെ വി.ഡി സതീശൻ മന്ത്രിസഭയുടെ രണ്ടാമത്തെ യോഗം ഇന്ന് തലസ്ഥാനത്ത് ചേരും. ഒന്നാം യോഗത്തിലെന്ന പോലെ ഇന്നും ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രോടേം സ്പീക്കറുടെ സത്യപ്രതിജ്ഞയ്ക്കായി രാജ്ഭവനിലെത്തുന്ന മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയേക്കും. മുസ്ലിം ലീഗിന് ഫിഷറീസ് വകുപ്പ് നൽകാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
യു.ഡി.എഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൌജന്യ യാത്ര നടപ്പിലാക്കുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന് നടക്കും. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ അനുമതി നൽകാനാണ് വി.ഡി സതീശൻ സർക്കാർ നിലവിൽ ആലോചിക്കുന്നത്. സർക്കാരിന്റെ ഈ നീക്കത്തിനെതിരെ സ്വകാര്യ ബസുടമകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇവരുമായും സർക്കാർ ഉടൻ ചർച്ച നടത്തും.
പ്രതിദിനം ഏകദേശം 12 ലക്ഷത്തോളം സ്ത്രീകളാണ് കേരളത്തിൽ പൊതുഗതാഗതത്തെ ആശ്രയിക്കുന്നത്. പദ്ധതി നടപ്പിലാക്കുമ്പോൾ പ്രതിമാസം 60 കോടി രൂപയോളം കെ.എസ്.ആർ.ടി.സിക്ക് സബ്സിഡി ഇനത്തിൽ സർക്കാർ നൽകേണ്ടി വരും. സമാനമായ പദ്ധതി നടപ്പാക്കിയ കർണാടകയിൽ എ.സി, സ്ലീപ്പർ ബസുകളെ ഒഴിവാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലാകട്ടെ ഓർഡിനറി ബസുകളിൽ മാത്രമാണ് സൌജന്യമുള്ളത്.
Story Summary
The V.D. Satheesan government in Kerala faces delays in portfolio allocation due to disputes over the Fisheries and Devaswom departments, despite entering its third day. Meanwhile, a crucial high-level meeting is scheduled today to finalize the guidelines for the promised free KSRTC bus travel for women, which could incur a monthly subsidy of ₹60 crores.

