തിരുവനന്തപുരം: കേരള സിലബസ് കാലഹരണപ്പെട്ടതാണെന്നും അത് അടിമുടി മാറ്റണമെന്നുമുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച ചരിത്രപരമായ നേട്ടങ്ങളെ അധിക്ഷേപിക്കുന്നതാണ് ഈ പ്രസ്താവനയെന്നും, ഇതിനു പിന്നിൽ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനുള്ള ഗൂഢലക്ഷ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.(V Sivankutty Criticizes Kerala Government Syllabus Reform Plan)
ഏത് അടിസ്ഥാനത്തിലാണ് സിലബസ് കാലഹരണപ്പെട്ടതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും, ഇത് വസ്തുതകൾക്ക് നിരക്കാത്ത പ്രസ്താവനയാണെന്നും ശിവൻകുട്ടി പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങൾ ആരാഞ്ഞ് ശാസ്ത്രീയമായ പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കിയതാണെന്നും, അന്ന് ഒരു നിർദ്ദേശം പോലും നൽകാൻ തയ്യാറാകാതിരുന്ന പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ഇപ്പോൾ അതിനെ തള്ളിപ്പറയുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നവോത്ഥാന മൂല്യങ്ങളിൽ അധിഷ്ഠിതമായ കേരളത്തിന്റെ വിദ്യാഭ്യാസ സംസ്കാരത്തെ തകർത്ത്, ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കാവിവൽക്കരണത്തിന് വഴിയൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ശിവൻകുട്ടി ആരോപിച്ചു. പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായും വി.ഡി. സതീശൻ നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഇത്തരം വെളിപാടുകൾ ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മുസ്ലിം ലീഗ് മന്ത്രി ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് സംശയാസ്പദമാണെന്നും, ഇക്കാര്യത്തിൽ ലീഗ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയെ സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും വി. ശിവൻകുട്ടി മുന്നറിയിപ്പ് നൽകി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും കലാ-കായിക പരിപോഷണത്തിനുമായി ആരംഭിച്ച സ്കിൽ സെന്ററുകൾ ഉൾപ്പെടെയുള്ള നേട്ടങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള ഈ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Former Education Minister V. Sivankutty has fiercely criticized Chief Minister V.D. Satheesan’s proposal to overhaul the Kerala state syllabus, terming it a politically motivated move to impose the controversial National Education Policy (NEP). Sivankutty labeled the CM’s claims that the current syllabus is “outdated” as factually incorrect and warned that the government’s stance is an attempt to undermine the state’s progressive education model and facilitate saffronization.

