തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം സെൻട്രലിനും നേമത്തിനും ഇടയിലുള്ള റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു (Nemom railway track mudslide,). ഇന്ന് രാവിലെ മുതൽ തലസ്ഥാന നഗരിയിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്നാണ് ട്രാക്കിന്റെ വശങ്ങളിൽ നിന്നും വലിയ രീതിയിൽ മണ്ണ് ഇടിഞ്ഞ് റെയിൽവേ ട്രാക്കിലേക്ക് വീണത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ സുരക്ഷ മുൻനിർത്തി ഈ റൂട്ടിലുള്ള ട്രെയിൻ ഗതാഗതം റെയിൽവേ അധികൃതർ ഭാഗികമായി തടസ്സപ്പെടുത്തി. തുടർന്ന് റെയിൽവേ ജീവനക്കാരെത്തി അടിയന്തിരമായി ട്രാക്കിലെ മണ്ണ് പൂർണ്ണമായി നീക്കം ചെയ്ത ശേഷമാണ് നിലവിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ജൂൺ 3 വരെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും, ഒപ്പം വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ആകാശത്ത് കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ ആളുകൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
തിരുവനന്തപുരം ജില്ലയിൽ വരും മണിക്കൂറുകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് മഞ്ഞ (Yellow) അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലുള്ളവർ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ മുൻകൂട്ടി കണ്ട് ജാഗ്രത പാലിക്കണം.
Story Summary: Train services between Thiruvananthapuram Central and Nemom were briefly disrupted after mud caved in onto the railway track due to heavy rains. Railway workers cleared the debris to restore traffic. Meanwhile, the IMD has issued an orange alert for Thiruvananthapuram and yellow alerts for several other districts.

