തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിയുടെ കലിതുള്ളൽ. മലയോര മേഖലകളിലും മധ്യകേരളത്തിലും പെയ്യുന്ന അതിതീവ്ര മഴയിൽ ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് പേർ മരിച്ചു. ഇടുക്കി കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി, വാഗമൺ കോലാഹലമേട്ടിൽ വൈക്കം സ്വദേശി പ്രഭാകരൻ നായർ (72), പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ മറ്റൊരാളും കൊല്ലപ്പെട്ടു.(Kerala Rains Landslides Claim Three Lives Red Alert In Eight Districts)
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. കുടയത്തൂർ, പൂഞ്ഞാർ, മൂന്നിലവ്, കൂട്ടിക്കൽ കൊടുങ്ങ എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. കെഎസ്ആർടിസി പാലാ ഡിപ്പോയിലെ ഡ്രൈവർ രാജേഷിന്റെ വീട് പൂർണ്ണമായും ഒഴുകിപ്പോയി. പൂഞ്ഞാറിലും കുടയത്തൂരിലും വീടുകൾ മണ്ണിനടിയിലായി.
ഈരാറ്റുപേട്ട-വാഗമൺ റോഡിലും മണിമല, ഈരാറ്റുപേട്ട, പാലാ ഭാഗങ്ങളിലെ പ്രധാന പാതകളിലും വെള്ളം കയറിയും മണ്ണിടിഞ്ഞും ഗതാഗതം പൂർണ്ണമായി നിലച്ചു. ഉപ്പുതറയിൽ പോലീസുകാർ വാഹനം നിർത്തി പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ പോലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഉദ്യോഗസ്ഥർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തെക്കൻ കേരളത്തിൽ രാത്രിയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് വിതുര പൊൻമുടിയിൽ വൻ മണ്ണിടിച്ചിൽ. അപകടഭീഷണിയും റോഡ് തടസ്സവും കണക്കിലെടുത്ത് പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം പൂർണ്ണമായി അടച്ചു. കല്ലാർ – പൊന്മുടി റോഡിലെ പന്ത്രണ്ടാം വളവിലും, ഇരുപത്തിരണ്ടാം വളവിന് സമീപമുള്ള ഇടിയകോവിൽ ഭാഗത്തുമാണ് മണ്ണിടിഞ്ഞു വീണത്.
ശനിയാഴ്ച പുലർച്ചെയോടെയാകാം മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം. റോഡിലേക്ക് മണ്ണും മരങ്ങളും ഇടിഞ്ഞുവീണതിനെ തുടർന്ന് പൊന്മുടിയിലേക്കുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. വിതുരയിൽ നിന്നും ഫയർഫോഴ്സും വനപാലകരും സ്ഥലത്തെത്തി മണ്ണുനീക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തുടനീളം മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ പാലക്കാട് നെല്ലിയാമ്പതി വിനോദസഞ്ചാര കേന്ദ്രവും അടച്ചു. മണ്ണിടിച്ചിൽ സാധ്യത മുന്നിൽക്കണ്ട് ശനിയും ഞായറും (ഇന്നും നാളെയും) ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ പ്രശസ്തമായ കുംഭാവുരുട്ടി വെള്ളച്ചാട്ടവും കനത്ത മഴയെ തുടർന്ന് അടച്ചുപൂട്ടി. അച്ചൻകോവിൽ ഉൾവനങ്ങളിൽ പെയ്യുന്ന ശക്തമായ മഴ കാരണം അരുവികളിൽ പെട്ടെന്ന് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലാണ് വിനോദസഞ്ചാരികൾക്ക് ഇവിടേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്.
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയാണ് മഴ അതിതീവ്രമാക്കിയത്. ആഗസ്റ്റ് 4 വരെ സംസ്ഥാനത്ത് കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 50 കി.മീ വരെ വേഗതയുള്ള ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തി.
Story Summary
Torrential rains and widespread landslides hit Kerala, claiming three lives in Idukki and Kottayam districts. Red alert has been sounded in eight districts, and educational institutions remain closed across affected regions amid flood threats.


