കൊച്ചി: ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ എന്ന ലഹരിവിരുദ്ധ ദൗത്യത്തിന് ഒരു മാസം പൂർത്തിയാകുമ്പോൾ, പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാൻ ലക്ഷ്യമിട്ട് ‘തൂഫാൻ ജാഗരൺ’ എന്ന പേരിൽ ബൃഹത്തായ ജനകീയ പ്രതിരോധത്തിന് തുടക്കം കുറിക്കുന്നു. ആഭ്യന്തര മന്ത്രിക്കൊപ്പം ലഹരി മാഫിയകൾക്കെതിരെ നാട് ഒന്നടങ്കം അണിനിരക്കുന്ന ഈ മഹാകൂട്ടായ്മ, അധ്വാനത്തിന്റെ നാടായ പെരുമ്പാവൂരിനെ സംരക്ഷിക്കാൻ ഒത്തൊരുമയോടെയുള്ള പോരാട്ടമാണ് ലക്ഷ്യമിടുന്നത്.(Toofan Jagaran anti-drug campaign begins in Perumbavoor)
പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിൽ നിന്ന് ഉച്ചയ്ക്ക് 2:00 മണിക്ക് ആരംഭിക്കുന്ന ലഹരിവിരുദ്ധ ബഹുജന റാലിയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് തൂഫാൻ പതാക ഉയർത്തി മുഴുവൻ പേരും ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലും. ഇതിനുശേഷം വ്യവസായികളുമായും സർവ്വകക്ഷി പ്രതിനിധികളുമായും സംവാദം നടത്തും. കൂടാതെ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ നേരിട്ടെത്തി അവരുമായി ലഹരിക്കെതിരെയുള്ള അവബോധം പങ്കുവെക്കുകയും ചെയ്യും. ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുന്നതോടെ ഈ മഹാകൂട്ടായ്മയിൽ പങ്കുചേരുന്നവർ ‘തൂഫാൻ വാറിയർ’മാരായി മാറും.
പെരുമ്പാവൂരിന്റെ ഈ ലഹരിവിരുദ്ധ മുന്നേറ്റത്തിന് നേതൃത്വം നൽകാൻ രമേശ് ചെന്നിത്തലയോടൊപ്പം ബെന്നി ബഹനാൻ എം.പി., എം.എൽ.എമാരായ മനോജ് മൂത്തേടൻ, വി.പി. സജീന്ദ്രൻ, മുനിസിപ്പൽ ചെയർപേഴ്സൺ സംഗീത കെ.എൻ എന്നിവരുണ്ടാകും. കൂടാതെ എല്ലാ രാഷ്ട്രീയ-സാമുദായിക-സാമൂഹിക നേതാക്കളും, സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും, മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഈ മഹാസംഗമത്തിൽ അണിചേരും. പെരുമ്പാവൂരിനെ ‘മിനി ഇന്ത്യ’യായി മാറ്റിയ അതിഥി തൊഴിലാളികളുടെയും നാട്ടുകാരുടെയും അധ്വാനത്തെ ലഹരിമാഫിയകൾ തകർക്കാൻ ശ്രമിക്കുന്നത് ഗൗരവകരമായാണ് സർക്കാർ കാണുന്നത്. ഈ തിന്മയ്ക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ മുഴുവൻ ജനങ്ങളോടും രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു.
Story Summary
Perumbavoor is launching ‘Toofan Jagaran’, a major public awareness campaign, following the one-month completion of the ‘Operation Toofan: The Narco Hunt’ anti-drug initiative. The program, which includes a massive rally and community engagement, aims to unite locals and migrant workers against the rising influence of drug mafias in the industrial town.

