തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പദ്ധതികൾ മുടങ്ങാൻ കാരണം അനാവശ്യമായ പരിസ്ഥിതിവാദങ്ങളും മാധ്യമങ്ങളുടെ പിന്തുണയുമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓരോ പദ്ധതികളും പല കാരണങ്ങൾ പറഞ്ഞ് തടസ്സപ്പെടുത്തിയത് ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിക്ക് കാരണമായെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.(They are not allowing any project, says Minister K Krishnankutty)
സംസ്ഥാനത്തെ പ്രധാനപ്പെട്ട പല ജലവൈദ്യുതി പദ്ധതികളും മുടങ്ങിയതിനെക്കുറിച്ച് മന്ത്രി സംസാരിച്ചു. കുരിയാർക്കുറ്റി പദ്ധതി ജനറേറ്റർ വരെ എത്തിച്ച ശേഷം മൃഗങ്ങളുടെ സഞ്ചാരത്തിന് തടസ്സമാകുമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയതോടെ ഉപേക്ഷിക്കേണ്ടി വന്നു. അതിരപ്പിള്ളി, പൂയംകുട്ടി പദ്ധതികളും സമാനമായ പ്രതിഷേധങ്ങളെത്തുടർന്ന് നിലച്ചു. ഇടുക്കിയിൽ ഒരു യൂണിറ്റ് വൈദ്യുതിക്ക് 35 പൈസ മാത്രമാണ് ചെലവ്. എന്നാൽ പുറത്തുനിന്ന് വാങ്ങുമ്പോൾ ഇത് 15 രൂപ വരെയാകുന്നു.
ഒന്നോ രണ്ടോ പേർ ബാഗും തൂക്കി പരിസ്ഥിതിവാദമെന്ന് പറഞ്ഞ് വന്നാൽ മാധ്യമങ്ങൾ അതിന്റെ പിന്നാലെ പോകും. ഇത് വലിയ വാർത്തയാകുന്നതോടെ വികസന പദ്ധതികൾ നിലയ്ക്കുന്ന അവസ്ഥയാണുള്ളത്, മന്ത്രി പറഞ്ഞു. ഉത്പാദനം വർധിപ്പിക്കാതെ പ്രതിസന്ധി മറികടക്കാനാവില്ലെന്നും പുതിയ പദ്ധതികൾക്കായി മാധ്യമങ്ങൾ പ്രചാരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ സംസ്ഥാനത്ത് പ്രഖ്യാപിത ലോഡ്‌ഷെഡിംഗ് ഇല്ലെന്ന് മന്ത്രി ആവർത്തിച്ചു. വൈദ്യുതി ഉപഭോഗം അമിതമായി കൂടുമ്പോൾ ട്രാൻസ്‌ഫോർമറുകൾ ‘ട്രിപ്പ്’ ആകുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇതിനുള്ള കാരണങ്ങളായി മന്ത്രി ചൂണ്ടിക്കാട്ടിയത് കടുത്ത ചൂടും മഴയുടെ കുറവും ആണ്. കൂടാതെ രാജ്യത്ത് ഏറ്റവും കൂടുതൽ ഇ.വികൾ ഉള്ളത് കേരളത്തിലാണ്. പാചകവാതക ക്ഷാമം കാരണം ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം വർധിച്ചത് ഉപഭോഗം കൂട്ടി എന്നും അദ്ദേഹം പറഞ്ഞു.
പുറത്തുനിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭ്യമായിട്ടുണ്ടെന്നും ഉടൻ മഴ ലഭിക്കുകയാണെങ്കിൽ പ്രതിസന്ധി പൂർണ്ണമായും മാറുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മുന്നൊരുക്കങ്ങളിൽ സർക്കാരിന് വീഴ്ച പറ്റിയോ എന്ന ചോദ്യത്തിന്, അക്കാര്യങ്ങൾ റെഗുലേറ്ററി കമ്മീഷനോട് ചോദിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മറുപടി നൽകി. വൈദ്യുതി ബോർഡ് സഹായം ആവശ്യപ്പെടാത്തതിനാലാണ് താൻ നേരത്തെ വിഷയത്തിൽ ഇടപെടാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

