കൊച്ചി: നടനും തിരക്കഥാകൃത്തുമായ വിജയ് കുമാർ രാജേന്ദ്രനും നിർമ്മാണ കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്സിനുമെതിരെ ഗുരുതര ആരോപണങ്ങളുമായാണ് അനുഗ്രഹ രംഗത്തെത്തിയത് (Anugraha S Nambiar). തനിക്ക് ലഭിച്ച 25,000 രൂപ അഡ്വാൻസ് അല്ലെന്നും കഴിഞ്ഞ നാല് മാസമായി താൻ ചെയ്ത ജോലിയുടെ പ്രതിഫലമാണെന്നും നടി വ്യക്തമാക്കി.
നായികാ വേഷമാണെന്ന് പറഞ്ഞ് വിളിച്ച് തന്നെ സൈഡ് റോളുകളിലേക്ക് മാറ്റിയെന്നും തന്റെ കഥാപാത്രത്തിന് പ്രാധാന്യം നൽകുമെന്ന് പറഞ്ഞ് കള്ളം പറയുകയായിരുന്നുവെന്നും നടി ആരോപിച്ചു.ഷൂട്ടിംഗ് തുടങ്ങി മാസങ്ങൾക്ക് ശേഷമാണ് കരാർ ഒപ്പിടുവിച്ചത്. മറ്റ് അവസരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കാതെ തടഞ്ഞുവെച്ചു. തമിഴ് ഇൻഡസ്ട്രിയിൽ നിന്നും റെഡ് കാർഡ് നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും അനുഗ്രഹ പറഞ്ഞു.
സെറ്റിൽ വെച്ച് തന്നെ മോശമായി പരിഹസിച്ചിരുന്നുവെന്നും “നിങ്ങൾ കറുത്തതായതുകൊണ്ട് റൂം സർവീസ് വിഭാഗത്തിലാണെന്ന്” പറഞ്ഞ് അധിക്ഷേപിച്ചതായും നടി വെളിപ്പെടുത്തി. യാത്രാബത്ത പോലും നൽകാതെയാണ് തന്നെ ജോലി ചെയ്യിപ്പിച്ചത്. തനിക്ക് അർഹതപ്പെട്ട പണം ചോദിക്കുമ്പോൾ അത് അഡ്വാൻസ് തുകയാണെന്ന് പറഞ്ഞ് തിരിച്ചു ചോദിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നടി പറഞ്ഞു.
ഈ വിഷയത്തിൽ താൻ വിക്ടിം കാർഡ് കളിക്കുകയല്ലെന്നും തന്നെപ്പോലെയുള്ള പുതുമുഖങ്ങൾക്ക് ഇനി ഇത്തരം അനുഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് പ്രതികരിക്കുന്നതെന്നും താരം വ്യക്തമാക്കി. വിജയ് കുമാർ രാജേന്ദ്രന്റെയും ഭാര്യ നക്ഷത്രാമൂർത്തിയുടെയും പ്രതികരണങ്ങൾ തികച്ചും മനോവിഷമമുണ്ടാക്കുന്നതാണെന്നും ഇതിൽ ഇനി കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും നടി അറിയിച്ചു.
ജിയോ ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന സീരീസുമായി ബന്ധപ്പെട്ടാണ് ഈ വിവാദങ്ങൾ ഉടലെടുത്തത്. തമിഴ് സിനിമാ മേഖലയിലെ ഈ പ്രശ്നം വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിമാറിയിട്ടുണ്ട്.
Story Summary: Malayali actress Anugraha S. Nambiar has announced her withdrawal from the Tamil web series “Resort” following a heated dispute over unpaid wages and alleged harassment. In a recent video, she claimed that the ₹25,000 paid to her was for four months of work and not an advance as claimed by writer-actor Vijay Kumar Rajendran. She also alleged racial abuse on set, fake promises regarding her role, and threats of being blacklisted in the industry.

