തിരുവനന്തപുരം: ആഴ്ചകളായി കേരളത്തിൽ നിലനിന്നിരുന്ന കഠിനമായ ചൂടിന് ആശ്വാസമായി വേനൽ മഴ സജീവമാകുന്നു. വിവിധ ജില്ലകളിൽ നിലനിന്നിരുന്ന ഉയർന്ന താപനില മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. ആന്ധ്രയ്ക്കും കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന പ്രതിചക്രവാതത്തിന്റെ സ്വാധീനം കുറഞ്ഞതും മഴയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കി.(The scorching heat in the state is easing, Summer rains are becoming active)
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന പ്രവചനത്തെത്തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 30 (വ്യാഴം): കണ്ണൂർ, കാസർഗോഡ്, മെയ് 01 (വെള്ളി): പത്തനംതിട്ട, ഇടുക്കി, വയനാട്, മെയ് 02 (ശനി): ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിങ്ങനെയാണിത്.
മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി. കേരളത്തിൽ ചൂട് കുറയുമ്പോഴും ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം കഠിനമായി തുടരുകയാണ്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഒഡീഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ താപനില റെക്കോർഡുകൾ ഭേദിക്കുകയാണ്.
കിഴക്കൻ ഉത്തർപ്രദേശിലെ ബാന്ധയിലാണ് ഇന്നലെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 47.6°C രേഖപ്പെടുത്തിയത്. ഇത് ബാന്ധയിലെ എക്കാലത്തെയും ഉയർന്ന ഏപ്രിൽ മാസ താപനിലയാണ്. ഡൽഹിയിൽ ഉഷ്ണതരംഗത്തിനൊപ്പം പൊടിക്കാറ്റും രൂക്ഷമാണ്. എങ്കിലും പുലർച്ചെ ചിലയിടങ്ങളിൽ ലഭിച്ച നേരിയ മഴ നേരിയ ആശ്വാസം നൽകി. പകൽ 11 മണി മുതൽ വൈകിട്ട് 4 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

