കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 142 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും തമ്മിലുള്ള തീപാറുന്ന പോരാട്ടം നടക്കുന്ന ഭവാനിപൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളാണ് ഈ ഘട്ടത്തിലെ പ്രധാന ആകർഷണം.(Second phase of elections in West Bengal today, India watches intently)
ആകെ വോട്ടർമാർ: 3,21,73,837, വനിതാ വോട്ടർമാർ: 1.57 കോടി, ട്രാൻസ്ജെൻഡർ വോട്ടർമാർ: 792, മണ്ഡലങ്ങൾ: 142 (7 ജില്ലകളിലായി) എന്നിങ്ങനെയാണ്. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ഈ മേഖലകളിൽ വലിയ വിജയം നേടിയ ടി.എം.സി ആധിപത്യം നിലനിർത്താമെന്ന പ്രതീക്ഷയിലാണ്. എന്നാൽ, വോട്ടർപട്ടിക പരിഷ്‌കരണവും ഭരണവിരുദ്ധ വികാരവും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ആദ്യഘട്ടത്തിൽ മികച്ച പോളിംഗ് രേഖപ്പെടുത്തിയത് വിജയസാധ്യത വർധിപ്പിക്കുമെന്ന് ബിജെപി വിലയിരുത്തുന്നു. ആദ്യ ഘട്ടത്തിലെ 152 സീറ്റുകളിൽ 110 എണ്ണത്തിലും വിജയിക്കുമെന്നാണ് പാർട്ടി അവകാശപ്പെടുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ആദ്യഘട്ട വോട്ടെടുപ്പിനിടയിലും ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്രസേനയെ മിക്ക മണ്ഡലങ്ങളിലും വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കൾ നേരിട്ടെത്തിയാണ് ബിജെപിക്കായി പ്രചാരണം നയിച്ചത്. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്. ബംഗാളിൽ ഭരണത്തുടർച്ചയുണ്ടാകുമോ അതോ ബിജെപി അധികാരം പിടിച്ചെടുക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം.

