ജ്വല്ലറി ഉടമയുടെ വീട്ടിലെ കവർച്ച അന്വേഷണം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്

കോഴിക്കോട്: ജ്വല്ലറി ഉടമയുടെ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന കേസിൽ അന്വേഷണം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്. കവർച്ചക്കുശേഷം മോഷ്ടാവ് തലമറച്ച് വീട്ടിൽനിന്നിറങ്ങിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതിൽ ആളെ വ്യക്തമല്ലെങ്കിലും സൂചനകൾ അനുസരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സമീപപ്രദേശങ്ങളിലെ മറ്റു സി.സി.ടി.വി ദൃശ്യങ്ങളും കേസന്വേഷിക്കുന്ന കസബ പൊലീസ് പരിശോധിക്കുന്നുണ്ട്.

പാളയത്തെ ക്ലാസിക് ജ്വല്ലറി ഉടമ ബഷീറിന്റെ ജയിൽറോഡിനു സമീപമുള്ള വീട്ടിലാണ് വെള്ളിയാഴ്ച രാത്രി കവർച്ച നടന്നത്. അടച്ചിട്ട വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണാഭരണവും 25,000 രൂപയുമാണ് കവർന്നത്. രാത്രി ഒമ്പതരയോടെ കുടുംബം വീടുപൂട്ടി പുറത്തുപോയപ്പോഴാണ് കവർച്ച നടന്നത്. രാത്രി പന്ത്രണ്ടരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുകൾനിലയിലെ അലമാരകൾ തകർത്താണ് സ്വർണവും പണവും മോഷ്ടിച്ചത്. സംഭവത്തിൽ വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചിരുന്നു. നേരത്തേയും ഈ വീട്ടിൽ കവർച്ച നടന്നിരുന്നു.