കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിനിടെ കൊല്ലം ഇട്ടിവ പഞ്ചായത്തിലെ നെടുപുറം വാർഡിൽ കയ്യാങ്കളി. വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി അഖിൽ ശശിയുടെ ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു സംഭവം. പരാജയപ്പെട്ട എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന ബി. ബൈജുവിൻ്റെ വീടിന് സമീപത്തുകൂടി കടന്നുപോയ പ്രകടനത്തിൽ പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്.(Firecrackers burst near the house of the defeated LDF candidate, Clashes in Kollam)
ബൈജുവും സംഘവും വാഹനം തടഞ്ഞ് ആക്രമിച്ചെന്നാണ് വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി അഖിൽ ശശിയുടെ പരാതി. ആൾക്കൂട്ടത്തിനിടയിലേക്ക് ബി. ബൈജു ഓടിയെത്തി കയ്യേറ്റം നടത്തുന്ന ദൃശ്യങ്ങൾ സഹിതം അഖിൽ ശശി കടയ്ക്കൽ പോലീസിൽ പരാതി നൽകി. സംഭവത്തിൽ ബൈജുവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
സി.പി.എം. ലോക്കൽ കമ്മിറ്റി അംഗമായിരുന്ന അഖിൽ ശശി സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് വിമതനായി മത്സരിച്ചത്. പത്രിക നൽകിയതിന് പിന്നാലെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പരാജയപ്പെട്ട ബൈജു ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം. കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗവുമാണ്.