കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിയുടെ വിധി തൃപ്തികരമല്ലെന്ന് നിയമമന്ത്രി പി. രാജീവ് വ്യക്തമാക്കി. വിധിക്കെതിരെ ശക്തമായ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. പ്രോസിക്യൂഷൻ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവരുമായി കൂടിയാലോചിച്ച് ശക്തമായ നിലയിൽ അപ്പീലുമായി മുന്നോട്ടുപോകും. ഇതിനുള്ള തീരുമാനം ഉടൻ എടുക്കും.(The verdict is not satisfactory, will file a strong appeal, Minister P Rajeev on the actress assault case)
താൻ കേസിലെ മുഴുവൻ വിധിയും വായിച്ചിട്ടില്ലെന്നും, എന്നാൽ വിധി വന്നപ്പോൾ തന്നെ അപ്പീൽ നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. ആദ്യ ഭാഗത്തുനിന്നും ഇപ്പോൾ ഗൗരവകരമായ അപ്പീൽ വേണമെന്നാണ് കാണുന്നത്. കേസിൻ്റെ ഇരു ഭാഗത്തും തൃപ്തികരമല്ലെന്നും മന്ത്രി രാജീവ് കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ളയിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്ന പ്രതിപക്ഷം ഇപ്പോൾ നിലപാട് മാറ്റിയെന്നാണ് അദ്ദേഹം പറഞ്ഞത്. അവർ ഇപ്പോൾ എസ്.ഐ.ടിയിൽ വിശ്വാസമർപ്പിക്കുന്നുണ്ട്. അന്വേഷണം ശക്തമായി മുന്നോട്ടു പോകുകയാണ്. ഒരു പ്രതിയെയും സംരക്ഷിക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി സൂക്ഷ്മമായി പരിശോധിക്കും. ഓരോ പ്രശ്‌നവും എങ്ങനെയാണ് ജനങ്ങളെ ഈ ജനവിധിയിലേക്ക് എത്തിക്കുന്നതിൽ സ്വാധീനം ചെലുത്തിയത്, ഞങ്ങളുടെ ഭാഗത്തുനിന്നും എന്തെങ്കിലും തിരുത്തൽ വരുത്തേണ്ടതുണ്ടോ എന്നെല്ലാം പരിശോധിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു.