സംസ്ഥാനത്ത് പൊലീസുകാരുടെ ഇടയിൽ ആത്മഹത്യ വർധിക്കുന്നു; ഒമ്പത് വർഷത്തിനിടെ ജീവനൊടുക്കിയത് 124 പേർ

കോഴിക്കോട്: സംസ്ഥാനത്ത് പൊലീസുകാരുടെ ആത്മഹത്യയിൽ വൻ വർദ്ധനവ് . ഒമ്പത് വർഷത്തിനിടെ 124 പൊലീസുകാരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. അമിത ജോലിഭാരവും മാനസിക സമ്മർദവുമാണ് പലരെയും പാതിവഴിയിൽ ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുന്നത്. മാനസിക സമ്മർദം കുറയ്ക്കാൻ കൗൺസിലിങ്ങും മറ്റും നടത്തുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് ഉയർന്ന കണക്കുകൾ വ്യക്തമാക്കുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബർ 23നാണ് കോഴിക്കോട് കുറ്റ്യാടിയിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായ സുധീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നാലിനാണ് കളമശ്ശേരി എ.ആർ ക്യാമ്പിലെ ഡ്രൈവറായ ജോബി ദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസുകാർക്കെതിരെയുള്ള പരാമർശങ്ങളുള്ള കത്തെഴുതി വച്ചായിരുന്നു ഇദ്ദേഹം ആത്മഹത്യ ചെയ്തത്.
കണക്കുകൾ പ്രകാരം 2015 മുതൽ 2023 വരെ 124 പൊലീസുകാരാണ് ജീവനൊടുക്കിയത്. 2015ൽ ഏഴ്, 2016ൽ 15, 2017ൽ 14, 2018ൽ 19, 2019ൽ 18, 2020ൽ 10, 2021ൽ എട്ട്, 2022ൽ 20, 2023ൽ 13 എന്നിങ്ങനെയാണ് ആത്മഹത്യ പൊലീസുകാരുടെ കണക്ക്.