തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിലുള്ള എം.എൽ.എ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തിൽ നിലപാട് വ്യക്തമാക്കി കൗൺസിലർ ആർ. ശ്രീലേഖ. കോർപറേഷൻ കെട്ടിടത്തിന്റെ താഴത്തെ നില മുഴുവൻ എം.എൽ.എ കൈയടക്കി വെച്ചിരിക്കുകയാണെന്നും തനിക്ക് ഓഫീസ് പ്രവർത്തിപ്പിക്കാൻ സ്ഥലമില്ലെന്നും ശ്രീലേഖ ആരോപിച്ചു.(The entire ground floor is occupied, says R Sreelekha)
നിലവിൽ കൗൺസിലർക്ക് അവിടെ ഓഫീസുണ്ടെന്നാണ് കോർപറേഷൻ വാദം. എന്നാൽ അത് എവിടെയാണെന്ന് അധികൃതർ കാണിച്ചുതരട്ടെ എന്ന് ശ്രീലേഖ വെല്ലുവിളിച്ചു. തന്റെ വാർഡിലുള്ള കോർപറേഷൻ കെട്ടിടമായതിനാലാണ് കൗൺസിലർ എന്ന നിലയിൽ വി.കെ. പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത്.
കെട്ടിടത്തിന്റെ താഴത്തെ നില പൂർണ്ണമായും എം.എൽ.എ ഓഫീസിനായി ഉപയോഗിക്കുന്നത് കൗൺസിലറുടെ പ്രവർത്തനത്തെ ബാധിക്കുന്നു. നിലവിൽ നഗരസഭാ കൗൺസിലിന്റെ തീരുമാനപ്രകാരം വാടക കരാറിലാണ് എം.എൽ.എ ഓഫീസ് അവിടെ പ്രവർത്തിക്കുന്നത്. അടുത്ത മാർച്ചിൽ മാത്രമാണ് കരാർ കാലാവധി അവസാനിക്കുന്നത്.
എന്നാൽ തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ, കൗൺസിൽ ഔദ്യോഗികമായി തീരുമാനമെടുത്താൽ എം.എൽ.എയ്ക്ക് ഓഫീസ് ഒഴിഞ്ഞുനൽകേണ്ടി വരും. വാടക കരാർ നിലനിൽക്കുന്നതിനാൽ ഒഴിയാൻ സാധിക്കില്ലെന്ന നിലപാടിലാണ് എം.എൽ.എ വി.കെ. പ്രശാന്ത്.