കോട്ടയം: സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വാതക സ്ഫോടനത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് കാണാതായവരിൽ മലയാളിയും. നാഷണൽ ഹൈഡ്രോ പവർ കോർപറേഷനിലെ സീനിയർ മാനേജരും ജിയോളജിസ്റ്റുമായ കോട്ടയം സ്വദേശി അനീഷ് മോഹനെയാണ് (43) കാണാതായത്.(Sikkim tunnel landslide, Anish Mohan missing and landslide rescue operation under way)
16 വർഷമായി എൻ.എച്ച്.പി.സിയിൽ ഉദ്യോഗസ്ഥനായ അനീഷിന് ഏഴ് മാസം മുമ്പാണ് സിക്കിമിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. എൻ.എച്ച്.പി.സിയുടെ തീസ്ത സ്റ്റേജ് 6 ഹൈഡ്രോ പവർ പ്രോജക്ടിനായുള്ള തുരങ്കത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിക്കിടന്ന മീഥെയിൻ വാതകം പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ ഇതുവരെ 20 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മരണപ്പെട്ടത്. അനീഷ് ഉൾപ്പെടെ കാണാതായ അഞ്ചുപേർക്കായുള്ള രക്ഷാപ്രവർത്തനം എൻ.ഡി.ആർ.എഫ്, പ്രൊഫഷണൽ മൈനിങ് സേഫ്റ്റി ടീമുകൾ എന്നിവരുടെ നേതൃത്വത്തിൽ ഊർജിതമായി പുരോഗമിക്കുകയാണ്. എന്നാൽ തുരങ്കത്തിനുള്ളിലെ വിഷവാതക സാന്നിധ്യവും കനത്ത പുകയും ഫോൺ സിഗ്നലുകളുടെ അഭാവവും രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാകുന്നുണ്ട്.
ഇതിനിടെ ഡൽഹി വഴി അനീഷിന്റെ ഭാര്യയും സഹോദരൻ അടക്കമുള്ള ബന്ധുക്കളും സിക്കിമിൽ എത്തിച്ചേർന്നു. സിക്കിം മുഖ്യമന്ത്രിയും ഗവർണറും അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തെക്കുറിച്ച് ഉന്നതതല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സിക്കിം സംസ്ഥാന സർക്കാർ 4 ലക്ഷം രൂപയും, പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായം നൽകും.
Story Summary
A geologist from Kottayam, Anish Mohan, is among those missing following a devastating tunnel explosion and landslide at the NHPC Teesta Stage VI Hydroelectric Project in Sikkim’s Namchi district. The tragic incident, triggered by a methane gas explosion, has claimed 20 lives so far, while rescue operations continue under hazardous conditions.


