കോഴിക്കോട്: പയ്യോളി മുനിസിപ്പാലിറ്റിയിലെ തച്ചൻകുന്നിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെത്തുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിശോധനാ ഫലം ഇന്നലെ ലഭിച്ചതോടെയാണ് രോഗം സ്ഥിരീകരിച്ചത്.(Shigella infection Kozhikode, Three year old child diagnosed with Shigella in Payyoli Kozhikode)
നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. വീട്ടിലെ മറ്റ് അംഗങ്ങളിലേക്ക് രോഗം പകർന്നിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് പയ്യോളി തച്ചൻകുന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പരിസര ശുചിത്വവും ബോധവൽക്കരണവും ഊർജിതമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ഇതുവരെ 12 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുള്ളത്.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഒരു ബാക്ടീരിയൽ അണുബാധയാണിത്. അതിസാരം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വൃത്തിയുള്ള ഭക്ഷണവും തിളപ്പിച്ചാറ്റിയ വെള്ളവും ഉപയോഗിക്കുക എന്നതാണ് രോഗപ്രതിരോധത്തിനുള്ള പ്രധാന മാർഗ്ഗം. പനി അല്ലെങ്കിൽ വയറിളക്കം പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.
Story Summary
A three-year-old child in Payyoli, Kozhikode, has been diagnosed with Shigella infection, bringing the total number of cases in the district to 12. Health authorities have initiated stringent preventive measures in the area, and the child is currently in stable condition.

