HomeKeralaശബരിമല സ്വർണ്ണക്കൊള്ള: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം; സ്വർണ്ണപ്പാളികൾ ജംഷഡ്‌പൂരിലെ ലാബിൽ...

ശബരിമല സ്വർണ്ണക്കൊള്ള: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം; സ്വർണ്ണപ്പാളികൾ ജംഷഡ്‌പൂരിലെ ലാബിൽ പരിശോധിക്കും | Sabarimala Gold Theft Case

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലേക്ക് (Sabarimala Gold Theft Case). വൻ വിവാദമായ കേസിൽ മാർച്ച് 31-നുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കേസിലെ നിർണ്ണായക തെളിവായ സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്‌പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നടത്താനും തീരുമാനമായി. സ്വർണ്ണപ്പാളികളിൽ നിന്ന് ശേഖരിച്ച 36 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയക്കുന്നത്. ജംഷഡ്‌പൂരിലെ ലാബിൽ സൗജന്യമായി പരിശോധന നടത്താമെന്ന് അധികൃതർ അറിയിച്ചതായും എസ്.ഐ.ടി കോടതിയെ അറിയിച്ചു.

അതേസമയം , കേസിൽ അറസ്റ്റിലായിരുന്ന തന്ത്രി കണ്ഠര് രാജീവര് കഴിഞ്ഞ ബുധനാഴ്ച ജാമ്യം നേടി ജയിൽ മോചിതനായി. തന്ത്രിയുടെ പങ്ക് തെളിയിക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടുവെന്ന് ജാമ്യ ഉത്തരവിൽ കോടതി നിരീക്ഷിച്ചു. ശ്രീകോവിലിന് പുറത്തുള്ള വസ്തുക്കളുടെ കാര്യത്തിൽ തന്ത്രിക്ക് നേരിട്ട് ഉത്തരവാദിത്തമില്ലെന്നും, കേസിൽ അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തന്ത്രിയുടെ ജാമ്യം അന്വേഷണ സംഘത്തിന് തിരിച്ചടിയായ സാഹചര്യത്തിൽ, ശാസ്ത്രീയ പരിശോധനാ ഫലം കേസിൽ നിർണ്ണായകമാകും. സ്വർണ്ണത്തിന്റെ ഗുണനിലവാരത്തിലും അളവിലും വന്ന മാറ്റങ്ങൾ ലാബ് റിപ്പോർട്ടിലൂടെ വ്യക്തമാകുമെന്നാണ് കരുതുന്നത്.

Clickable Info Box