തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ദീർഘകാലം ചോദ്യം ചെയ്യപ്പെടാത്ത അപ്രമാദിത്വമായിരുന്ന സി.പി.ഐ.എമ്മിന്റെ അനിഷേധ്യ നേതാവ് പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം പിറന്നാൾ. ഒരു കാലത്ത് പാർട്ടി കോട്ടകളിൽ വിജയഭേരി മുഴക്കി, കരുത്തിന്റെ പ്രതീകമായി നിന്ന വ്യക്തിത്വമാണ് പിണറായി വിജയൻ. വി.ഡി. സതീശൻ സർക്കാരിനെതിരെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത പിണറായി വിജയൻ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരവ് നടത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.(Pinarayi Vijayan 81st Birthday Opposition Leader CPM Internal Criticism)
തുടർച്ചയായ മൂന്നാം ഊഴമെന്ന വലിയ മോഹക്കപ്പൽ ജനവിധിയിൽ തകർന്നുതരിപ്പണമായതിന്റെ ആഘാതത്തിൽ നിന്നും ഇടതുപക്ഷം ഇനിയും മുക്തരായിട്ടില്ല. കണ്ണൂരിലെ വിപ്ലവ മണ്ണിൽ നിന്ന് പോരാട്ടങ്ങളുടെ കനൽവഴികൾ താണ്ടി മുഖ്യമന്ത്രിപദത്തിൽ രണ്ട് വട്ടം അമർന്നിരുന്നയാളാണ് പിണറായി വിജയൻ. കണ്ണൂരിന്റെ മണ്ണിൽ നിന്നും, കഠിനമായ ജീവിതാവസ്ഥകളോട് പോരാടിയാണ് പിണറായി വിജയൻ വിപ്ലവപ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. സമരമുഖങ്ങളിൽ അണികൾക്ക് തളരാത്ത മനക്കരുത്തായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ ക്രൂര മർദ്ദനമേറ്റതിന് ശേഷം നിയമസഭയിൽ ചോരക്കറ പുരണ്ട കുപ്പായമുയർത്തി അദ്ദേഹം നടത്തിയ പ്രസംഗം ചരിത്രമാണ്.
പതിനാറു വർഷക്കാലം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പദവിയിലിരുന്ന് പാർട്ടിയെ ഉരുക്കുമുഷ്ടിയോടെ നയിച്ചു. മുഖ്യമന്ത്രിയെന്ന നിലയിൽ പ്രളയത്തെയും കോവിഡ് മഹാമാരിയെയും അതിജീവിച്ചതിലൂടെയും, 2021-ൽ കേരള ചരിത്രത്തിൽ ആദ്യമായി തുടർഭരണം നേടിയതിലൂടെയും അണികളുടെ ആവേശ നായകനായി മാറി. എന്നാൽ, ഇന്നലെകളിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്ന പിണറായി വിജയൻ ഇന്ന് സ്വന്തം അണികളിൽ നിന്നും കമ്മിറ്റികളിൽ നിന്നും കടുത്ത വിമർശനങ്ങളുടെ മുൾമുനയിലാണ്. പാർട്ടി എന്നത് ഒരാളിലേക്ക് മാത്രം ചുരുങ്ങിയപ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാതലായ ‘കൂട്ടായ ചർച്ചകൾ’ വഴിമാറിപ്പോയെന്ന് വിമർശകർ ആരോപിക്കുന്നു.
വെടിയുണ്ടകളെയും അടിയന്തരാവസ്ഥയുടെ ഇരുട്ടറകളെയും ഭയക്കാത്തവനെന്ന് പാർട്ടി അണികൾ വിശേഷിപ്പിക്കുന്ന ‘ഇരട്ടച്ചങ്കൻ’ ഇപ്പോഴത്തെ ഈ കടുത്ത ഉൾപ്പാർട്ടി വിചാരണയെ എങ്ങനെ നേരിടും എന്നതാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. സ്തുതിപാഠകരുടെ ആർപ്പുവിളികൾക്കും വിമർശകരുടെ കൂരമ്പുകൾക്കുമപ്പുറം, പിണറായി വിജയൻ എന്ന പേര് മാറ്റിനിർത്തിക്കൊണ്ട് കേരളരാഷ്ട്രീയം പൂർണ്ണമാകില്ലെന്നതാണ് യഥാർത്ഥ വസ്തുത.
Story Summary
LDF leader Pinarayi Vijayan celebrates his 81st birthday today, facing intense intra-party scrutiny and criticism from CPM district committees following the front’s recent assembly election defeat. Now serving as the Opposition Leader, the former two-term Chief Minister finds his centralized leadership style questioned, even as political circles monitor his next steps.

