വാഷിംഗ്ടൺ: ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്ന് വീണ്ടും കൗതുകമുണർത്തുന്ന ഒരു ചിത്രം പുറത്തുവിട്ട് നാസയുടെ പെർസിവിയറൻസ് റോവർ. മൂന്ന് പാറകൾ ഒന്നിനുമുകളിൽ ഒന്നായി കൃത്യമായി അടുക്കിവെച്ച നിലയിലുള്ള ഒരു വിചിത്രമായ കാഴ്ചയാണ് റോവർ ഇത്തവണ പകർത്തിയിരിക്കുന്നത്. ഒരു സാൻഡ്‌വിച്ചിന്റെ ആകൃതിയിൽ, പൊടിപടലങ്ങൾ നിറഞ്ഞ ചൊവ്വയുടെ ചുവന്ന മണ്ണിൽ ഒറ്റപ്പെട്ട നിലയിലാണ് ഈ പാറക്കൂട്ടം കാണപ്പെടുന്നത്.(NASA Perseverance Rover Spots Bizarre Stacked Rocks On Mars)
ചൊവ്വയിലെത്തി 1,859-ാം ദിവസമായ മേയ് 13-നാണ് പെർസിവിയറൻസ് ഈ ചിത്രം പകർത്തിയത്. റോവറിന്റെ മുകളിൽ മനുഷ്യന്റെ കണ്ണുകൾ പോലെ ഘടിപ്പിച്ചിട്ടുള്ള പ്രമുഖ ‘മാസ്റ്റ്ക്യാം-ഇസഡ്’ ക്യാമറ ഉപയോഗിച്ചാണ് ഈ അപൂർവ്വ ദൃശ്യം ഒപ്പിയെടുത്തത്. ഭൂമിയിലെ ഹൈക്കിങ് ട്രെയിലുകളിൽ വഴിയടയാളങ്ങളായി മനുഷ്യർ ഇത്തരത്തിൽ കല്ലുകൾ അടുക്കിവെക്കാറുണ്ട്. എന്നാൽ മനുഷ്യവാസമില്ലാത്ത ചൊവ്വയിൽ ഇത് എങ്ങനെ സംഭവിച്ചു എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ശാസ്ത്രജ്ഞരുടെ നിഗമനപ്രകാരം ഇത് വ്യത്യസ്തമായ മൂന്ന് പാറകളല്ല, മറിച്ച് ഒറ്റപ്പാറ തന്നെയെണ്ണാണ് വിലയിരുത്തൽ. ദശലക്ഷക്കണക്കിന് വർഷങ്ങളായി ചൊവ്വയിലുണ്ടായ ശക്തമായ കാറ്റും, പണ്ടെന്നോ ഒഴുകിയിരുന്ന ജലാംശവും മൂലമുണ്ടായ വൻതോതിലുള്ള മണ്ണൊലിപ്പും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് ഇതിന് കാരണം. ഒരു വലിയ പാറ വിണ്ടുകീറി മൂന്ന് തട്ടുകളായി കൃത്യമായ ആകൃതിയിൽ വേർപെട്ടുപോയതാകാനാണ് സാധ്യതയെന്ന് നാസ വ്യക്തമാക്കുന്നു. മുൻപ് ചൊവ്വയിലെത്തിയ ‘ക്യൂരിയോസിറ്റി’ റോവർ നൽകിയ വിവരങ്ങൾ അനുസരിച്ച്, ചൊവ്വയിലെ ഭൂപ്രകൃതിയെ മാറ്റിയെടുക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവിടുത്തെ ശക്തമായ കാറ്റാണ്.
കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് വലിയ പാറകളെപ്പോലും കാറ്റ് ഇത്തരത്തിൽ അരിച്ചെടുത്ത് വിചിത്രമായ രൂപങ്ങളാക്കി മാറ്റാറുണ്ട്. പെർസിവിയറൻസ് റോവർ ചൊവ്വയിൽ നിന്ന് കണ്ടെത്തുന്ന ആദ്യത്തെ വിചിത്ര രൂപമല്ലിത്. മുൻപ് മുത്തുകൾ കോർത്തപോലെയുള്ള പാറകൾ, വരകളുള്ള പാറകൾ, കൃത്യമായ അകലത്തിൽ സ്ഥിതി ചെയ്യുന്ന കല്ലുകൾ എന്നിവയും നാസയുടെ റോവറുകൾ കണ്ടെത്തിയിട്ടുണ്ട്. 1976-ൽ നാസയുടെ ‘വൈക്കിങ്’ മിഷൻ പുറത്തുവിട്ട ഒരു ചിത്രത്തിൽ മനുഷ്യന്റെ മുഖത്തോട് സാദൃശ്യമുള്ള ഒരു പാറക്കൂട്ടം കണ്ടത് അക്കാലത്ത് വലിയ രീതിയിലുള്ള അന്യഗ്രഹ ജീവി സിദ്ധാന്തങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. എന്നാൽ മനുഷ്യ ഭാവനകൾക്കപ്പുറം ചൊവ്വയിലെ പ്രകൃതിദത്തമായ പ്രതിഭാസങ്ങൾ തന്നെയാണ് ഇത്തരം അത്ഭുത രൂപങ്ങൾക്ക് പിന്നിലെന്ന് ശാസ്ത്രം വീണ്ടും തെളിയിക്കുകയാണ്.
Story Summary
NASA’s Perseverance rover captured an image of a peculiar rock formation on Mars on May 13 (Sol 1859), resembling three rocks stacked like a sandwich. Taken by the Mastcam-Z camera, scientists believe the structures are actually a single rock that fractured over eons due to intense wind erosion and ancient water flow, rather than any artificial intervention.

