Times Kerala

ഗോഡ്സെയെ പ്രകീര്‍ത്തിച്ച എൻഐടി അധ്യാപിക ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

 
ഗോഡ്സെയെ പ്രകീര്‍ത്തിച്ച് എൻഐടി അധ്യാപിക ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് സമൂഹമാധ്യമത്തിൽ കമന്റിട്ട സംഭവത്തില്‍ കോഴിക്കോട് എൻഐടി അധ്യാപിക ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി  ചോദ്യം ചെയ്യലിനായി ഇന്ന് സ്റ്റേഷനിൽ ഹാജരാകാനാകില്ലെന്ന് ഷൈജ ആണ്ടവൻ പൊലീസിനെ അറിയിച്ചു. മൂന്ന് ദിവസത്തേക്കാണ് പ്രൊഫെസ്സർ സമയം ചോദിച്ചിരിക്കുന്നത്.

ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30 ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ കമന്റിട്ടത്. 'പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ' (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയില്‍ അഭിമാനം കൊള്ളുന്നു') വെന്നായിരുന്നു ഷൈജയുടെ കമന്റ്. 'ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നഥൂറാം വിനായക് ഗോഡ്സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്നായിരുന്നു കൃഷ്ണ രാജ് പോസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

അധ്യാപികയ്‍ക്കെതിരെ കലാപ ആഹ്വാനത്തിനാണ്  പൊലീസ് കേസെടുത്തിരിക്കുന്നത്. എസ് എഫ് ഐയുടെ പരാതിപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. 

Related Topics

Share this story