കൊച്ചി: ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് 160 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു. സമയോചിതമായ ഇടപെടലിലൂടെ ദുരന്തം ഒഴിവാകുകയായിരുന്നു.(Air India Express flight makes emergency landing in Nedumbassery, Tires burst)
എയർ ഇന്ത്യ എക്സ്പ്രസ് IX 398ലെ 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. രാത്രി 9.07-ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ജിദ്ദയിൽ നിന്ന് പുറപ്പെട്ട വിമാനം കരിപ്പൂരിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ ലാൻഡിംഗ് ഗിയറിൽ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. റൺവേയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ച നിലയിൽ കണ്ടെത്തിയത്.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കുകളൊന്നുമില്ലെന്നും കൊച്ചി വിമാനത്താവള അതോറിറ്റി അറിയിച്ചു. വിമാനത്താവളത്തിൽ കുടുങ്ങിയ 160 യാത്രക്കാരെ കരിപ്പൂരിലേക്ക് എത്തിക്കും. മറ്റൊരു വിമാനം ലഭ്യമാക്കി യാത്രക്കാരെ കരിപ്പൂരിലേക്ക് കൊണ്ടുപോകാനാണ് പ്രഥമ പരിഗണന നൽകുന്നത്. വിമാനം ലഭ്യമാകാത്ത പക്ഷം, യാത്രക്കാരെ പ്രത്യേക ബസുകളിൽ റോഡ് മാർഗം കരിപ്പൂരിലെത്തിക്കാനുള്ള ക്രമീകരണങ്ങളും സജ്ജമാണ്.
ലാൻഡിംഗ് ഗിയറിലെ തകരാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വിമാനത്താവളത്തിൽ അതീവ ജാഗ്രതയായിരുന്നു. അടിയന്തര ലാൻഡിംഗിന് മുന്നോടിയായി സി.ഐ.എസ്.എഫ് (CISF), അഗ്നിരക്ഷാ സേന, മെഡിക്കൽ സംഘം എന്നിവർ റൺവേയിൽ സജ്ജരായി നിന്നിരുന്നു. വിമാനം സുരക്ഷിതമായി റൺവേ തൊട്ടതോടെ വലിയൊരു അപകട ഭീഷണി ഒഴിവായി.
വിമാനത്തിന്റെ ടയർ പൊട്ടിയതിനെത്തുടർന്നുണ്ടായ ഗുരുതര സാങ്കേതിക തകരാറാണ് എമർജൻസി ലാൻഡിംഗിലേക്ക് നയിച്ചത്. ഇന്ന് പുലർച്ചെ 1.15-ന് ജിദ്ദയിൽ നിന്ന് വിമാനം പുറപ്പെട്ട സമയത്ത് തന്നെ വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെട്ടിരുന്നതായി യാത്രക്കാർ പറയുന്നു. ടേക്ക് ഓഫ് വേളയിൽ തന്നെ ടയറുകളിലൊന്ന് പൊട്ടിയിരുന്നതായാണ് സൂചന. എന്നാൽ, വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന വിവരം യാത്രക്കാരെ അറിയിച്ചത് കൊച്ചിക്ക് തൊട്ടടുത്തെത്തിയപ്പോൾ മാത്രമാണ് എന്നാണ് വിവരം. ഇത് യാത്രക്കാരിൽ വലിയ പരിഭ്രാന്തി പടർത്തി.
കോഴിക്കോട്ടേക്ക് പോകേണ്ട യാത്രക്കാരോട് റോഡ് മാർഗം പോകാനാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ നിർദ്ദേശിച്ചത്. എന്നാൽ, ഈ നിർദ്ദേശം അംഗീകരിക്കാൻ യാത്രക്കാർ തയ്യാറായില്ല.