തിരുവനന്തപുരം: സംസ്ഥാനത്ത് നിപ (Nipah) രോഗബാധയുമായി ബന്ധപ്പെട്ട ആശങ്കകൾ ഒഴിഞ്ഞുപോകുന്നു (Nipah virus negative). രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളുടെ കൂടി അന്തിമ സാമ്പിൾ പരിശോധനാഫലം നെഗറ്റീവായതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഇതോടെ, സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് ആരോഗ്യനിലയിൽ നേരിയ വ്യത്യാസങ്ങൾ കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ ഒമ്പത് പേരിൽ ആറുപേരും പൂർണ്ണ ആരോഗ്യവാന്മാരായി ആശുപത്രി വിട്ടു. അതേസമയം, നിലവിൽ മൂന്ന് പേർ മാത്രമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മുൻകരുതലിന്റെ ഭാഗമായി നിരീക്ഷണത്തിൽ തുടരുന്നത്.
എന്നാൽ, നിപ സ്ഥിരീകരിച്ച് നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ രോഗിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സയിൽ കഴിയുന്നത്. നിലവിൽ രോഗബാധിതന്റെ സമ്പർക്ക പട്ടികയിൽ പുതുതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല എന്നത് ആശ്വാസം പകരുന്ന കാര്യമാണ്. നിലവിൽ ആകെ 104 പേരാണ് ആരോഗ്യവകുപ്പിന്റെ സമ്പർക്ക പട്ടികയിലുള്ളത്. ഇവരെല്ലാവരും കർശനമായ ഹോം ക്വാറന്റൈനിൽ തുടരുകയാണെന്നും റൂട്ട് മാപ്പ് അനുസരിച്ചുള്ള നിരീക്ഷണം ശക്തമായി മുന്നോട്ടുപോകുന്നുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Story Summary: In a major relief for Kerala, one more person on the Nipah contact list in Kozhikode tested negative for the virus. Out of the nine people isolated at the Kozhikode Medical College, six have now been discharged, leaving only three under observation. Meanwhile, the confirmed Nipah patient remains on ventilator support. No new names have been added to the contact list, which currently stands at 104 people.

