പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ച ജഡ്ജി കെന്നത്ത് ജോർജ്, പ്രതിക്ക് 20 ലക്ഷം രൂപ പിഴയും ചുമത്തി. ഈ പിഴത്തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകാനും കോടതി ഉത്തരവിട്ടു.(Nenmara Double Murder Case Convict Chenthamara Sentenced To Death)
പ്രതിയുടെ വീട് ഭാര്യയുടെ പേരിലായതിനാൽ പിഴത്തുക ഈടാക്കാൻ ആവശ്യമായ സർക്കാർ സഹായം ഉറപ്പാക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട സുധാകരന്റെ രണ്ടാമത്തെ മകൾക്ക് സർക്കാർ ജോലി നൽകണമെന്ന ശുപാർശയും കോടതി മുന്നോട്ടുവെച്ചു. 2025 ജനുവരി 27-നാണ് പോത്തുണ്ടി ബോയൻ നഗർ സ്വദേശിയായ സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരെ ചെന്താമര ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവ് അനുഭവിക്കവെ, ജാമ്യത്തിലിറങ്ങിയാണ് പ്രതി ഈ ക്രൂരത ആവർത്തിച്ചത്.
കൊലപാതകത്തിന് ശേഷം പ്രതി വിഷം കഴിച്ചെന്ന പ്രതിഭാഗത്തിന്റെ വാദത്തിന് തെളിവില്ലെന്നും പ്രതിക്ക് യാതൊരുവിധ മാനസിക തകരാറുകളുമില്ലെന്നും ജില്ലാ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് മുൻനിർത്തി കോടതി വ്യക്തമാക്കി. പ്രതിക്ക് ഒട്ടും മാനസാന്തരത്തിന് സാധ്യതയില്ലെന്നും കൊലപാതകത്തെ നിരന്തരം ന്യായീകരിക്കുന്ന സ്വഭാവക്കാരനാണെന്നും കോടതി വിലയിരുത്തി. വഴി തടഞ്ഞുനിർത്തിയ കുറ്റത്തിന് ഒരു മാസത്തെ ജയിൽശിക്ഷയും വധശിക്ഷയ്ക്കൊപ്പം വിധിച്ചിട്ടുണ്ട്. പ്രതി പരോളിലിറങ്ങാൻ സാധ്യതയുണ്ടെങ്കിൽ സാക്ഷികൾക്കും ഇരകളുടെ കുടുംബത്തിനും കർശന സുരക്ഷ ഉറപ്പാക്കണമെന്ന് നിർദേശിച്ച കോടതി, 58 ദിവസത്തിനകം കൃത്യമായി കുറ്റപത്രം സമർപ്പിച്ച അന്വേഷണസംഘത്തെ അഭിനന്ദിച്ചു.
കോടതിയുടെ വിധിന്യായത്തിൽ കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തെ മുൻനിർത്തി സുപ്രധാന നിരീക്ഷണങ്ങൾ. കേരളത്തിലെ കുടുംബ ബന്ധങ്ങളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുന്നുണ്ടെന്നും സമൂഹത്തിൽ ഒറ്റപ്പെട്ട ജീവിതങ്ങൾ കൂടുകയാണെന്നും കേസിന്റെ പശ്ചാത്തലത്തിൽ ജഡ്ജി കെന്നത്ത് ജോർജ് നിരീക്ഷിച്ചു. ഇതിന്റെ തുടർച്ചയെന്നോണം സംസ്ഥാനത്ത് അതീവ ക്രൂരമായ കൊലപാതകങ്ങൾ വർദ്ധിച്ചുവരുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി.
അതേസമയം, ശാസ്ത്രീയമായ തെളിവുകളുടെ ഇഴകീറിയുള്ള പരിശോധന വിചാരണ കോടതിയിൽ നടന്നിട്ടില്ലെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പ്രതിഭാഗം വ്യക്തമാക്കി. വധശിക്ഷാ വിധിയിൽ കോടതിക്കും തങ്ങളെ സഹായിച്ച പൊതുസമൂഹത്തിനും നന്ദി പറയുന്നതായി കോടതിയിലെത്തിയ സുധാകരന്റെ പെൺമക്കൾ പ്രതികരിച്ചു. നഷ്ടപരിഹാരത്തുക ലഭ്യമാകുന്നത് വലിയ ആശ്വാസമാണെന്നും അവർ കൂട്ടിച്ചേർത്തു.
Story Summary
The Additional District and Sessions Court in Palakkad has sentenced Chenthamara (61) to death for the 2025 Pothundy twin murders of Sudhakaran and his mother Lakshmi. The court categorized the case as “rarest of rare,” imposed a ₹20 lakh fine to be given to the victims’ daughters, recommended a government job for the second daughter, and commended the police for filing the chargesheet within 58 days.


