നവകേരള ബസ് ഗരുഡ പ്രീമിയം ക്ലാസിലേക്ക്; കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തും
![dsrefrfr](https://timeskerala.com/static/c1e/client/91214/uploaded/b544501b28b1e9e16e059a3234eb26e5.png)
സംസ്ഥാന സർക്കാർ നവകേരള സദസ് നടത്തിയപ്പോൾ മന്ത്രിമാർ ഉപയോഗിച്ചിരുന്ന നവകേരള ബസ് ഇനി മുതൽ ഗരുഡ പ്രീമിയം ക്ലാസായി മാറും. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കാണ് ബസ് സർവീസ്. പുലർച്ചെ 4 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ട് കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടലുപേട്ട്, മൈസൂർ, മാണ്ഡ്യ വഴി 11:35 ന് ബെംഗളൂരുവിലെത്തി ഉച്ചയ്ക്ക് 2:30 ന് ബെംഗളൂരുവിൽ നിന്ന് തിരിച്ച് 10:05 ന് കോഴിക്കോട് എത്തിച്ചേരുന്നതാണ് സർവീസ്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു, ബെംഗളൂരു (സാറ്റലൈറ്റ്, ശാന്തിനഗർ) എന്നിവിടങ്ങളിൽ ബസ് സ്റ്റോപ്പുകളും ഓൺലൈൻ റിസർവേഷൻ സൗകര്യവുമുണ്ട്. സെസ് ഉൾപ്പെടെ 1171 രൂപയാണ് സർവീസിൻ്റെ ടിക്കറ്റ് നിരക്ക്. എസി ബസുകൾക്ക് 5% ആഡംബര നികുതിയും നൽകണം. ബുധനാഴ്ച വൈകിട്ട് 6.30ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ബസ് സർവീസ് നടത്തും. ഈ യാത്രയിൽ ആളുകൾക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാമെന്ന് കെഎസ്ആർടിസി അറിയിച്ചു.
ആധുനിക എയർകണ്ടീഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ബസിൽ കയറാൻ ഫുട്‌ബോർഡ് ഉപയോഗിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേകം രൂപകൽപ്പന ചെയ്‌ത പാസഞ്ചർ ഓപ്പറേറ്റഡ് ഹൈഡ്രോളിക് ലിഫ്റ്റ് ഉണ്ട്. കൂടാതെ യാത്രക്കാർക്കായി ടോയ്‌ലറ്റ്, വാഷ് ബേസിൻ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സംവിധാനം എന്നിവ ബസിലുണ്ട്. യാത്രക്കാർക്കായി ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യം ബസിൽ സജ്ജീകരിച്ചിട്ടുണ്ട്.