

തിരുവനന്തപുരം: മയക്കുമരുന്ന് സംഭരണവും വിതരണവും തടയുന്നതിനായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിൽ സംസ്ഥാനത്ത് 51 പേർ കൂടി അറസ്റ്റിൽ.
മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1292 പേരെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധനയ്ക്ക് വിധേയമാക്കി. വിവിധയിടങ്ങളിൽ നിന്നായി 43 കേസുകൾ രജിസ്റ്റർ ചെയ്തു. 253 ഗ്രാം എംഡിഎംഎ (MDMA), 56 കിലോയിലധികം കഞ്ചാവ്, 23 കഞ്ചാവ് ബീഡികൾ എന്നിവ കണ്ടെടുത്തു.
ലഹരിക്കടത്ത് തടയാൻ പോലീസ് സംവിധാനങ്ങൾ വിപുലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തലത്തിലും റേഞ്ച് അടിസ്ഥാനത്തിലും ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലുകളും എൻഡിപിഎസ് കോർഡിനേഷൻ സെല്ലും സജീവമായി പ്രവർത്തിക്കുന്നു. പൊതുജനങ്ങൾക്ക് ലഹരി സംബന്ധിച്ച വിവരങ്ങൾ നൽകാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 9497927797 എന്ന ആന്റി നർക്കോട്ടിക് കൺട്രോൾ റൂം നമ്പർ നിലവിലുണ്ട്. വിവരങ്ങൾ നൽകുന്നവരുടെ പേരും വിലാസവും രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു.
മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പോലീസ് അറിയിച്ചു.