തിരുവനന്തപുരം: ശബരിമലയിലെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സാമ്പത്തിക ഇടപാടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബെല്ലാരി സ്വദേശിയായ ജ്വല്ലറി ഉടമ ഗോവർദ്ധന്റെ മൊഴി കേസിൽ വൻ തിരിച്ചടിയാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്നരക്കോടി രൂപ താൻ കൈമാറിയതായി ഗോവർദ്ധൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ചെയ്ത തെറ്റിന് പ്രാശ്ചിത്തമായി താൻ അന്നദാനം നടത്തിയെന്നും ഇയാൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. സ്വർണക്കടത്തിലെ ലാഭവിഹിതവും മറ്റും വെളുപ്പിക്കാനാണോ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയത് എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം , കേസിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികൾ ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ, റിമാൻഡ് റിപ്പോർട്ടുകൾ, പ്രതികളുടെയും സാക്ഷികളുടെയും മൊഴിപ്പകർപ്പുകൾ, പിടിച്ചെടുത്ത രേഖകൾ എന്നിവ ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു.
സ്വർണക്കടത്തിലൂടെ സമ്പാദിച്ച പണം എങ്ങോട്ടാണ് പോയതെന്നും ഇതിൽ മറ്റ് ഉന്നതർക്ക് പങ്കുണ്ടോ എന്നും ഇഡി പരിശോധിക്കും.
തിരുവാഭരണ കമ്മീഷണർ ഉൾപ്പെടെയുള്ളവർ മുൻപ് നിരീക്ഷണത്തിലായിരുന്ന ഈ കേസിൽ, കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.