തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന് കാരണം അന്തരീക്ഷത്തിലെ കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തുന്നു. അപകടകാരണം കണ്ടെത്താൻ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് നടത്തിയ പരിശോധന നിർണ്ണായകമാകും.(Mundathikode disaster, PESO assesses that the cause was not extreme heat)
അപകടത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനുള്ള സാധ്യതയാണ് നിലവിൽ പരിശോധിക്കുന്നത്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധന പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. നിർമ്മാണ ശാലയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നെങ്കിലും നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്.
സ്ഫോടന സ്ഥലത്തും സമീപത്തെ കുളത്തിലും ശരീരഭാഗങ്ങൾക്കായുള്ള തിരച്ചിൽ പൂർത്തിയായി. കുളത്തിൽ നിന്ന് ശരീരഭാഗങ്ങളൊന്നും ലഭിച്ചില്ലെങ്കിലും ചില വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ദുരന്തത്തിൽ ഇതുവരെ 13 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

