തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ ഭീകരതയിൽ നിന്ന് ഷൊർണൂർ കവളപ്പാറ സ്വദേശി ഉണ്ണികൃഷ്ണൻ ഇനിയും മോചിതനായിട്ടില്ല. ഇത് രണ്ടാം തവണയാണ് ഉഗ്രസ്ഫോടനങ്ങളിൽ നിന്ന് ഉണ്ണികൃഷ്ണൻ അത്ഭുതകരമായി രക്ഷപ്പെടുന്നത്.(Defeated death twice, Unnikrishnan narrowly escapes Mundathikode tragedy)
15 വർഷങ്ങൾക്ക് മുൻപ് പാലക്കാട് വാണിയംകുളം ത്രാങ്ങാലിയിലുണ്ടായ വെടിക്കെട്ട് അപകടത്തിലും ഉണ്ണികൃഷ്ണൻ മരണത്തെ തൊട്ടുപിന്നിലാക്കിയിരുന്നു. അന്ന് 12 പേരുടെ ജീവനാണ് സ്ഫോടനത്തിൽ പൊലിഞ്ഞത്. ആ ഓർമ്മകൾ മായും മുൻപേയാണ് മുണ്ടത്തിക്കോടും ദുരന്തം ആവർത്തിച്ചത്.
അപകടം നടന്ന സമയത്ത് 40-ഓളം തൊഴിലാളികൾ ഉണ്ടായിരുന്ന വെടിപ്പുരയിലായിരുന്നു ഉണ്ണികൃഷ്ണനും. പണിക്കിടെ ശുചിമുറിയിലേക്ക് പോയി തിരികെ വരുമ്പോഴാണ് ആദ്യത്തെ സ്ഫോടന ശബ്ദം കേട്ടത്. അപകടം മണത്ത ഉണ്ണികൃഷ്ണൻ ജീവനും കൊണ്ട് ഓടി. ഓടുന്നതിനിടെ ഉഗ്രശബ്ദത്തോടെ ഒരു പടക്കം തൊട്ടടുത്ത് വന്നു വീണു പൊട്ടി. സ്ഫോടനത്തിന്റെ ആഘാതത്തിൽ നിലത്തുവീണെങ്കിലും മരണഭയത്തോടെ എഴുന്നേറ്റ് ഓടിയാണ് അദ്ദേഹം രക്ഷപ്പെട്ടത്.

