മാസപ്പടി കേസ്: കൂടുതൽ രേഖകളുമായി കുഴൽനാടൻ, തെളിവുണ്ടോ എന്ന് കോടതി
![മാസപ്പടി കേസ്: കൂടുതൽ രേഖകളുമായി കുഴൽനാടൻ, തെളിവുണ്ടോ എന്ന് കോടതി](https://timeskerala.com/static/c1e/client/91214/uploaded/ec792a55a0929c118b6fc3c49ab21134.jpg)
തിരുവനന്തപുരം: മാസപ്പടി കേസിൽ കൂടുതൽ രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ എംഎൽഎ. പുതുതായി നാല് രേഖകളാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്നതാണ് രേഖകളെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് കമ്പനിക്ക് അനുകൂലമായി സർക്കാർ എടുത്ത നിലപാടിന്റെ തെളിവാണെന്നു കുഴൽനാടന്റെ അഭിഭാഷകൻ വിശദീകരിച്ചു. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ഈ മാസം ആറിന് വീണ്ടും ഹർജി പരിഗണിക്കും. കേസ് പരിഗണിച്ച പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാറാണ് ഹർജിയിൽ വിധി പറയുക.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, സിഎംആർഎൽ ഉടമ എസ്.എൻ. ശശിധരൻ കർത്ത എന്നിവരടക്കം ഏഴുപേരാണ് കേസിലെ എതിർകക്ഷികൾ. സിഎംആർഎലിന് ഖനനത്തിന് അനുമതി നൽകിയ ഉത്തരവും സിഎംആർഎലിന് അനുകൂലമായി തീരുമാനമെടുത്തുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടേയും ആലപ്പുഴ കളക്ടറുടേയും ഉത്തരവുകളും കേന്ദ്രം അനുമതി റദ്ദാക്കിയ രേഖകളുമാണ് ഇന്ന് ഹാജരാക്കിയത്.
എന്നാൽ ഈ രേഖകളിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനുള്ള തെളിവുണ്ടോ എന്ന് കോടതി സംശയിച്ചു. തെളിവുകളില്ലാത്ത ആവശ്യവുമായി എന്തിനാണ് വന്നതെന്ന് ചോദിച്ച കോടതി സിഎംആര്‍എലിന്റെ എല്ലാ ആവശ്യങ്ങളും സർക്കാർ തള്ളിയതാണെന്നും ചൂണ്ടിക്കാട്ടി.