കണ്ണൂർ: പിണറായിയിൽ ഇന്നലെ ഉണ്ടായ അപകടം ബോംബ് സ്ഫോടനമല്ല, മറിച്ച് പടക്കം പൊട്ടിയതാണെന്ന് പിണറായി പോലീസ് എഫ്ഐആറിൽ വ്യക്തമാക്കി. സംഭവത്തിൽ പരിക്കേറ്റ സിപിഎം പ്രവർത്തകനായ വിപിൻ രാജിനെതിരെ, സ്ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിന് പോലീസ് കേസെടുത്തു.(It was not a bomb, but a firecracker explosion, FIR in Pinarayi incident)
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പിണറായി വെണ്ടുട്ടായിൽ കനാൽക്കരയിലെ ആളൊഴിഞ്ഞ ഭാഗത്താണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. സിപിഎം പ്രവർത്തകനായ വിപിൻ രാജിന്റെ വലതുകൈപ്പത്തിക്ക് സാരമായി പരിക്കേറ്റു. വലതുകൈപ്പത്തി പൂർണ്ണമായി ചിതറിയ നിലയിൽ വിപിൻ രാജിനെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിലും പോലീസിനോടും വിപിൻ രാജ് നൽകിയ മൊഴി, ഓലപ്പടക്കം പൊട്ടിച്ചപ്പോൾ അപകടം സംഭവിച്ചു എന്നാണ്. ഈ മൊഴിയെ അടിസ്ഥാനമാക്കിയാണ് എഫ്ഐആറിൽ പടക്കമാണ് പൊട്ടിയതെന്ന് രേഖപ്പെടുത്തിയത്. എന്നാൽ, ബോംബ് കൈകാര്യം ചെയ്യുന്നതിനിടെയാണ് വിപിന് പരിക്കേറ്റതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
പാനൂർ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രയോഗിക്കാനായി സിപിഎം വ്യാപകമായി ബോംബ് നിർമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ, സിപിഎം ആയുധം താഴെ വെക്കണമെന്ന് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.