ആലപ്പുഴ: രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയും വികസന നിലപാടും വ്യക്തമാക്കി മാവേലിക്കര എംഎൽഎ എം.എസ്. അരുൺകുമാർ. യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ പേരിൽ ഫേസ്ബുക്കിൽ ഉയർന്ന “എംഎൽഎ പാർട്ടി മാറിയോ?” എന്ന ചോദ്യത്തിനാണ് അരുൺകുമാർ മറുപടി നൽകിയത്.(MLA MS ArunKumar Responds To Political Criticism Over Development Stance)
തന്റെ പാർട്ടി നിലപാടുകൾ വ്യക്തമാണെന്നും ജനപ്രതിനിധി എന്ന നിലയിൽ നാടിന്റെ വികസനത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം ഭരിക്കുന്നത് യുഡിഎഫ് ആണെന്നതുകൊണ്ട്, മന്ത്രിമാരെ ഞാൻ കാണുന്നത് കേരളത്തിന്റെ മന്ത്രിമാരായാണ്, അല്ലാതെ കോൺഗ്രസിന്റെ മാത്രം മന്ത്രിമാരായിട്ടല്ല. ജനങ്ങൾ എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം നിർവ്വഹിക്കാൻ ഗവൺമെന്റിന്റെ സഹായം ആവശ്യമാണ്. അതിനായി ഇനിയും മന്ത്രിമാരെ കാണും, ജനങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തും. അത് എന്റെ കടമയാണ്, എംഎൽഎ വ്യക്തമാക്കി.
വികസന കാര്യങ്ങളിൽ ഒരിക്കലും രാഷ്ട്രീയ വിദ്വേഷം കാണിച്ചിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ അഞ്ചു വർഷം മാവേലിക്കര മുനിസിപ്പാലിറ്റിയിലും താമരക്കുളം പഞ്ചായത്തിലും യുഡിഎഫ് ഭരണസമിതിയായിരുന്നു. അവിടങ്ങളിൽ കോൺഗ്രസ് ഭരണം ഉണ്ടായിരുന്നിട്ടും സർക്കാരിന്റെയോ സ്വന്തം ഫണ്ടോ നൽകാതിരുന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനം മുടങ്ങാതെ തുടരാൻ സർക്കാർ മാറുന്നത് തടസ്സമാകരുത് എന്ന നിലപാടാണ് തനിക്കുള്ളത്. നിങ്ങൾ രാഷ്ട്രീയ വിമർശനങ്ങൾ തുടർന്നോളൂ, എന്റെ മാവേലിക്കരയോടും ഇവിടുത്തെ ജനങ്ങളോടൊപ്പവും ഞാൻ മുന്നോട്ട് തന്നെയുണ്ടാകും. വികസനമാണ് ലക്ഷ്യം, ജനങ്ങളാണ് കരുത്ത്, എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
Story Summary
Mavelikkara MLA M.S. ArunKumar has responded to political criticism from the UDF constituency committee, clarifying that his interactions with the current UDF government are strictly for the sake of ongoing development projects. He emphasized that as an elected representative, he maintains a non-partisan approach to development and will continue to pursue government support to ensure the completion of initiatives for his constituency.

