മന്ത്രി ആർ.ബിന്ദുവിന്റെ ഡി ലിറ്റ് വിഷയത്തിലെ പ്രസ്താവന സ്വാഗതാർഹമാണെന്ന് ഗവർണർ
തിരുവനന്തപുരം: മന്ത്രി ആർ.ബിന്ദുവിന്റെ ഡി ലിറ്റ് വിഷയത്തിലെ പ്രസ്താവന സ്വാഗതാർഹമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ ഇടപെടൽ ഡി ലിറ്റ് വിഷയത്തിൽ നടത്തിയിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രസ്താവന. തനിക്ക് ആരാണ് ഡി ലിറ്റ് വിഷയത്തിൽ ഇടപെടൽ നടത്തിയതെന്ന് അറിയില്ല . വിസിയോട് സിൻഡിക്കറ്റ് യോഗം വിളിക്കാൻ നിർദേശിച്ചിട്ടും അതുണ്ടായില്ല. ബാഹ്യ ഇടപെടൽ വിസി നൽകിയ മറുപടിയിൽ നിന്ന് ഉണ്ടായെന്ന് മനസിലാക്കുന്നതായും ഗവർണർ പറഞ്ഞു.മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം
താൻ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകുക മാത്രമാണ് ചെയ്തതെന്നും കേരള വൈസ് ചാൻസലറെ വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിസി പറഞ്ഞത് ചിലർ സിൻഡിക്കറ്റ് യോഗം ചേരുന്നതിനെ നിരസിച്ചതായാണ്. വിമർശിച്ചത് അതിനെയാണ്. എല്ലാവരും രാജ്യത്തിന്റെ ദേശീയ സ്ഥാപനങ്ങളെ മാനിക്കാൻ നിർബന്ധിതരാണ്. ആരും ദേശീയ സ്ഥാപനങ്ങളെ വച്ച് കളിക്കരുത്. വിസി രാജിവയ്ക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ധാർമികത അദ്ദേഹവും തന്റെ ധാർമികത താനുമാണ് തീരുമാനിക്കേണ്ടതെന്നും ഗവർണർ മറുപടി നൽകി.