തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് ഔദ്യോഗികമായി തുടക്കം കുറിച്ചു. പ്രക്ഷോഭങ്ങൾ ശക്തമാക്കിയും പാർട്ടി സംവിധാനങ്ങൾ പുനഃക്രമീകരിച്ചും വൻ മുന്നേറ്റത്തിനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജനുവരി 19-ന് തിരുവനന്തപുരത്ത് നടക്കുന്ന 'മെഗാ പഞ്ചായത്ത്' സംഗമത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.(Mega Panchayat Sangamam on January 19, Rahul Gandhi will also attend, says KC Venugopal)
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് പ്രതിനിധികളുടെ വൻ സംഗമം തിരുവനന്തപുരത്ത് നടക്കും. ജനുവരി 13, 14ന് തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര ഇടപെടലിനെതിരെ തിരുവനന്തപുരത്ത് രാപ്പകൽ സമരം സംഘടിപ്പിക്കും. ജനുവരി 15, 16ന് ബൂത്ത് പ്രസിഡന്റുമാരുടെയും ബിഎൽഎമാരുടെയും യോഗങ്ങളിൽ മുതിർന്ന നേതാക്കൾ നേരിട്ട് പങ്കെടുക്കും.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ദിവസം നിയമസഭയിലേക്കും 13 ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തും. പ്രശസ്ത രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗുലുവിൻ്റെ സേവനം ഇത്തവണ കേരളത്തിൽ പൂർണ്ണമായും പ്രയോജനപ്പെടുത്തും. തെരഞ്ഞെടുപ്പ് ഏകോപനത്തിനായി കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റി ഉടൻ കേരളം സന്ദർശിക്കുമെന്നും ജനുവരിയിൽ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ശശി തരൂർ പാർട്ടി ലൈനിൽ നിൽക്കുന്നതിൽ സന്തോഷമുണ്ടെന്ന് വേണുഗോപാൽ വ്യക്തമാക്കി. "പാർട്ടി ഐക്യമാണ് നാട് ആഗ്രഹിക്കുന്നത്. തരൂർ വിലപ്പെട്ട നേതാവാണ്. അദ്ദേഹത്തിന്റെ സേവനം പാർട്ടി ഉപയോഗപ്പെടുത്തും. വ്യക്തിപരമായല്ല, പാർട്ടി നയങ്ങളിൽ നിന്ന് വ്യതിചലിക്കുമ്പോൾ മാത്രമാണ് വിമർശനമുണ്ടാകുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ശക്തമായ പ്രക്ഷോഭം തുടരും. വിശ്വാസികളല്ലാത്തവർക്ക് ദേവസ്വം ഭരണം ഏൽപ്പിച്ചുകൊടുത്തതിന്റെ പരിണിതഫലമാണ് ഇപ്പോൾ കാണുന്നതെന്നും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അഴിമതിയാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും പാർട്ടി സംവിധാനങ്ങൾ പരമാവധി ചലിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.