തിരുവനന്തപുരം: 'പുനർജനി' പദ്ധതിയുമായി ബന്ധപ്പെട്ട വിദേശ ഫണ്ട് ഇടപാടിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായി സിബിഐ അന്വേഷണം വേണമെന്ന കാര്യത്തിൽ ഈ മാസം അവസാനത്തോടെ സർക്കാർ തീരുമാനമെടുത്തേക്കും. വിജിലൻസ് സമർപ്പിച്ച ശുപാർശയിൽ വിശദമായ നിയമപരിശോധനകൾക്ക് ശേഷമാകും വിജ്ഞാപനം പുറപ്പെടുവിക്കുക.(Punarjani Project, Final decision on CBI investigation recommendation notification against VD Satheesan may be taken by the end of this month)
പ്രളയബാധിതർക്ക് വീട് നിർമ്മിച്ചു നൽകുന്നതിനായി വിദേശത്ത് നിന്ന് ഫണ്ട് സമാഹരിച്ചതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. വിജിലൻസ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് റിപ്പോർട്ട് സമർപ്പിച്ചത്. പദ്ധതിക്കായി പണമെത്തിയ മണപ്പാട് ഫൗണ്ടേഷന്റെ അക്കൗണ്ടുകളിലേക്ക് 1.22 കോടിയിലധികം രൂപ വിദേശത്തുനിന്ന് എത്തിയിട്ടുണ്ട്. എന്നാൽ ഈ പണമിടപാടിന്റെ കൃത്യമായ രേഖകൾ സൂക്ഷിച്ചിട്ടില്ല എന്നത് ദുരൂഹമാണ്.
വിദേശ ധനസഹായ നിയന്ത്രണ നിയമം (FCRA) ലംഘിക്കപ്പെട്ടുവെന്ന സംശയത്താലാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. വിദേശ പണം വിഡി സതീശൻ നേരിട്ട് കൈപ്പറ്റിയതിനോ ദുരുപയോഗം ചെയ്തതിനോ തെളിവില്ലെന്നാണ് വിജിലൻസിന്റെ തന്നെ പ്രാഥമിക കണ്ടെത്തൽ.
അന്വേഷണം നിലനിൽക്കില്ലെന്ന വിജിലൻസിന്റെ തന്നെ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടി ശക്തമായ പോരാട്ടത്തിന് വിഡി സതീശൻ ഒരുങ്ങുകയാണ്. രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.