തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള, മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട നഗരസഭ ഭരണസമിതി ജനങ്ങളെ പറ്റിക്കുകയാണെന്ന് എംഎൽഎ വി.കെ. പ്രശാന്ത് ആരോപിച്ചു. നിലവിലെ വീഴ്ചകൾ മുൻ ഭരണസമിതിയുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മേയർ വി.വി. രാജേഷ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Mayor is trying to deceive people, says VK Prashanth)
വേനൽ കടുത്തതോടെ നഗരത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. മുൻ ഭരണസമിതിയുടെ കാലത്ത് പേപ്പാറയിൽ നിന്ന് വെള്ളമെത്തിച്ച് പ്രശ്നം പരിഹരിക്കാൻ മാതൃകാപരമായ ഇടപെടൽ നടത്തിയിരുന്നു. എന്നാൽ ഇപ്പോഴത്തെ ഭരണസമിതി ഇത്തരം കാര്യങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്നും എംഎൽഎ പറഞ്ഞു.
പൊങ്കാല ഉത്സവത്തോടനുബന്ധിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ നഗരസഭ പരാജയപ്പെട്ടുവെന്ന് വി.കെ. പ്രശാന്ത് ചൂണ്ടിക്കാട്ടി. മുൻപ് ഒറ്റദിവസം കൊണ്ട് പൂർത്തിയാക്കിയിരുന്ന ശുചീകരണം ഇത്തവണ നടന്നില്ല. ഇതിന്റെ ഉത്തരവാദിത്തം ക്ഷേത്ര ഭരണസമിതിക്കാണെന്ന മേയറുടെ മറുപടി അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംവാദത്തിനുള്ള മേയറുടെ വെല്ലുവിളി താൻ ഏറ്റെടുക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

