കോഴിക്കോട്: കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെട്ട കുപ്രസിദ്ധ അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയ തലവൻ ഒടുവിൽ പോലീസ് വലയിലായി (Kozhikode MDMA Drug Case). നീലേശ്വരം പുല്ലമ്പാടി സ്വദേശിയായ മുഹമ്മദ് ഹനീഫയെയാണ് ആന്ധ്രപ്രദേശ് – കർണാടക അതിർത്തിയിൽ വെച്ച് റെയിൽവേ പോലീസിന്റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും സഹായത്തോടെ കോഴിക്കോട് റൂറൽ പോലീസ് സംഘം അതീവ സാഹസികമായി പിടികൂടിയത്. കഴിഞ്ഞ മേയ് 23-നാണ് മുക്കം പോലീസിന്റെ കസ്റ്റഡിയിൽ നിന്നും ഗുജറാത്തിലെ വഡോദര റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് ഇയാൾ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടത്. പ്രതിക്കായി മറ്റ് സംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായത്തോടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് വൻ തിരച്ചിൽ നടത്തിവരികയായിരുന്നു അന്വേഷണസംഘം.
മുക്കം പോലീസ് ഇൻസ്‌പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള നാലംഗ പോലീസ് സംഘമായിരുന്നു പ്രതിയായ ഹനീഫയുമായി മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനായി ഡൽഹിയിലേക്ക് പോയിരുന്നത്. ഹനീഫ വാടകയ്‌ക്കെടുത്ത മുക്കം മണാശ്ശേരിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ഫെബ്രുവരിയിലാണ് കോഴിക്കോട് റൂറൽ എസ്പി ടി. ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം മൂന്ന് കിലോയോളം വരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്. ഇതിന് തൊട്ടുമുൻപ് 500 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം ഹനീഫയെ പിടികൂടിയിരുന്നു. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മണാശ്ശേരിയിലെ രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ച കോടികളുടെ മയക്കുമരുന്നിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്.
കേരളത്തിലെ മയക്കുമരുന്ന് മൊത്തവിതരണ ശൃംഖലയിലെ ഏറ്റവും പ്രധാനിയായ കണ്ണിയാണ് പിടിയിലായ മുഹമ്മദ് ഹനീഫയെന്ന് പോലീസ് വ്യക്തമാക്കുന്നു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നൈജീരിയൻ മയക്കുമരുന്ന് മാഫിയയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ഡൽഹിയിൽ നിന്നും വൻതോതിൽ മാരക മയക്കുമരുന്നുകൾ ട്രെയിൻ മാർഗ്ഗവും കൊറിയർ വഴിയും കേരളത്തിലെത്തിച്ച് ലഹരി സംഘങ്ങൾക്ക് കൈമാറുന്നത് ഇയാളായിരുന്നു. ഡൽഹിയിൽ നിന്നും പുതിയ സ്റ്റോക്കുമായി നാട്ടിലെത്തി വിതരണത്തിന് പോകുന്നതിനിടയിലാണ് ഹനീഫയെ ഡാൻസാഫ് സംഘം കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതിയെ തിരികെ എത്തിച്ചതോടെ, ഇയാളെ കോടതിയിൽ ഹാജരാക്കി കടുത്ത സുരക്ഷയോടെ വീണ്ടും ഡൽഹിയിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പോലീസ് നീക്കം.
Summary: Notorious drug mafia leader Muhammad Hanefa, who escaped from police custody in Gujarat while being taken to Delhi for evidence collection, has been re-arrested near the Andhra Pradesh – Karnataka border. Hanefa had been previously captured with over three kilograms of MDMA from his rented house in Manassery by the Kozhikode Rural DANSAF team under SP T. Farash. The joint operation by Kerala Police, RPF, and Railway Police successfully tracked him down after a massive interstate manhunt.

