തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.കെ. രാഗേഷ്. അദാനിക്ക് വേണ്ടി പൊതുമുതൽ തീറെഴുതാൻ മുഖ്യമന്ത്രി കൂട്ടുനിൽക്കുകയാണെന്നും, ഇതിന്റെ ഭാഗമായാണ് തന്ത്രപ്രധാന തീരുമാനങ്ങളിൽ ഇടപെട്ടിരുന്ന ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസിനെ തൽസ്ഥാനത്തുനിന്ന് മാറ്റിയതെന്നും രാഗേഷ് ആരോപിച്ചു.(KK Ragesh alleges govt compromise in Vizhinjam port stake transfer to Adani)
വിഴിഞ്ഞം പോർട്ടിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ കർശന നിലപാടെടുത്തിരുന്ന ഉദ്യോഗസ്ഥയായിരുന്നു ദിവ്യ എസ്. അയ്യർ. ഇവരെ മാറ്റാൻ അദാനി ഗ്രൂപ്പ് നേരത്തെ തന്നെ നീക്കം നടത്തിയിരുന്നു. പുതിയ സർക്കാർ അധികാരമേറ്റ ഉടൻ തന്നെ അനുഭവപരിജ്ഞാനമില്ലാത്ത ഒരു ഉദ്യോഗസ്ഥനെ പകരം നിയമിച്ചത് ദുരൂഹമാണ്.
ധനകാര്യം, തുറമുഖം, തന്റെ ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറി എന്നീ സുപ്രധാന സ്ഥാനങ്ങൾ ഒരേ വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചത് യാദൃശ്ചികമല്ല. കരാർ വ്യവസ്ഥകൾ അട്ടിമറിച്ച് ഓഹരി കൈമാറ്റം നടത്താൻ സൗകര്യമൊരുക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. വിഴിഞ്ഞം പോർട്ടിൽ 5400 കോടി രൂപ സർക്കാർ ചെലവഴിച്ചപ്പോൾ അദാനി ചെലവാക്കിയത് 2400 കോടി മാത്രമാണ്. ഇപ്പോൾ 49% ഓഹരി കൈമാറുന്നതിലൂടെ അദാനിക്ക് 13,000 കോടിയിലേറെ രൂപ ലഭിക്കാൻ പോകുന്നു. ഇതിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും രാഗേഷ് ആരോപിച്ചു.
പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശൻ ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി അദാനി സംഘത്തെ കണ്ടതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ യാത്രയുടെ ചെലവ് വഹിച്ചത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഓഹരി കൈമാറ്റം എംഎസ്‌സി എന്ന ഷിപ്പിങ് കമ്പനിയുടെ കൈകളിലേക്ക് പോർട്ടിനെ എത്തിക്കും. ഇത് വിഴിഞ്ഞം പോർട്ടിന്റെ വരുമാനം മറ്റ് തുറമുഖങ്ങളിലേക്ക് മാറ്റാനും, മറ്റ് ഷിപ്പിങ് കമ്പനികളുടെ പ്രവേശനം തടയാനും ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഓഹരി കൈമാറ്റം എംപവേർഡ് കമ്മിറ്റി പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെറും പ്രഹസനമാണെന്ന് രാഗേഷ് പറഞ്ഞു.
Story Summary
CPM leader K.K. Ragesh has leveled serious allegations against Chief Minister V.D. Satheesan and the UDF government regarding the Vizhinjam Port project. Ragesh claims that the sudden transfer of IAS officer Divya S. Iyer, who was critical in safeguarding state interests, was done to facilitate the controversial 49% stake transfer to the Adani Group.

