ഗ്വാദർ: ബലൂചിസ്ഥാനിലെ ഗ്വാദർ ജില്ലയിലുള്ള ജിവാനിയിലെ പൻവാൻ മേഖലയിൽ പാകിസ്ഥാൻ കോസ്റ്റ് ഗാർഡ് ക്യാമ്പിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ 30-ലധികം സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) അവകാശപ്പെട്ടു. ഒരു ‘ഫിദായീൻ’ ആക്രമണമാണ് നടന്നതെന്ന് ഭീകരസംഘടന പ്രസ്താവനയിൽ അറിയിച്ചു.(BLA claims suicide attack on Pakistan Coast Guard camp in Gwadar district)
വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ജൂലൈ 3-ന് വൈകുന്നേരം 6:32-ഓടെയാണ് ആക്രമണം നടന്നത്. ബിഎൽഎയുടെ ‘മജീദ് ബ്രിഗേഡ്’ അംഗമായ അത്താവുല്ല ബലൂച്ച് എന്നയാൾ സ്ഫോടകവസ്തുക്കൾ നിറച്ച മാസ്ഡ വാഹനം കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ഇടിച്ചുകയറ്റി പൊട്ടിത്തെറിപ്പിക്കുകയായിരുന്നു. സ്ഫോടനത്തിന് പിന്നാലെ ബിഎൽഎയുടെ ‘ഫത്തേഹ് സ്ക്വാഡ്’ ക്യാമ്പിലേക്ക് ഇരച്ചുകയറി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തിൽ ക്യാമ്പ് പൂർണ്ണമായും തകർന്നതായാണ് ബിഎൽഎയുടെ അവകാശവാദം.
ആക്രമണത്തെക്കുറിച്ച് പാകിസ്ഥാൻ സൈന്യമോ കോസ്റ്റ് ഗാർഡോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഘർഷ മേഖലകളിൽ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വിലക്കുള്ളതും സുരക്ഷാ നിയന്ത്രണങ്ങളും കാരണം ഇത്തരം സംഭവങ്ങളുടെ കൃത്യമായ വിവരങ്ങൾ പുറത്തറിയാൻ പ്രയാസമാണ്. പാകിസ്ഥാന്റെ ചൈന-പാകിസ്ഥാൻ ഇക്കണോമിക് കോറിഡോർ പദ്ധതിയുടെ കേന്ദ്രബിന്ദുവാണ് ഗ്വാദർ. ഈ മേഖലയിലെ സുരക്ഷാ സേനയെയും സർക്കാർ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ബിഎൽഎ നിരന്തരമായി ആക്രമണങ്ങൾ നടത്തിവരുന്നുണ്ട്. ബലൂചിസ്ഥാന്റെ പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള സായുധ പോരാട്ടമാണ് ബിഎൽഎ നടത്തിവരുന്നത്.
Story Summary
The Baloch Liberation Army (BLA) has claimed responsibility for a suicide attack on a Pakistan Coast Guards camp in Jiwani, Gwadar district, asserting that over 30 security personnel were killed. The group claimed a vehicle-borne improvised explosive device (VBIED) was detonated at the site, followed by a ground assault.

