തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ പലയിടങ്ങളിലും സൂര്യാതപമേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പാലക്കാട്, കൊല്ലം, കോട്ടയം ജില്ലകളിലാണ് ഇന്ന് സൂര്യാതപം റിപ്പോർട്ട് ചെയ്തത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.(Kerala is burning, Heatwave warning in various districts)
ഒറ്റപ്പാലത്തും ലക്കിടിയിലുമായി രണ്ട് പേർക്ക് സൂര്യാതപമേറ്റു. ലക്കിടിയിൽ ഓട്ടോറിക്ഷ ഡ്രൈവർ ജയനും ഒറ്റപ്പാലം സ്വദേശി ജയശ്രീക്കുമാണ് പൊള്ളലേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. കൊട്ടിയം സ്വദേശി നിഹാൽ നജീബിന് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കൈയ്ക്ക് പൊള്ളലേറ്റു. പള്ളിമുക്കിന് സമീപം വെച്ചായിരുന്നു സംഭവം. പാമ്പാടിയിൽ റോഡിലേക്ക് വീണ മരം മുറിച്ചുനീക്കുന്നതിനിടെ അഗ്നിരക്ഷാ സേനാംഗത്തിന് സൂര്യാതപമേറ്റു. കോട്ടയം ഫയർ സ്റ്റേഷനിലെ നിജിലിന്റെ കൈയ്ക്കാണ് പൊള്ളലേറ്റത്.
അഞ്ച് സ്റ്റേഷനുകളിൽ സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികളുടെ തോത് അപകടകരമായ രീതിയിൽ ഉയർന്നുനിൽക്കുകയാണ്. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് ‘എട്ട്’ രേഖപ്പെടുത്തി. നേരിട്ട് വെയിൽ ഏൽക്കുന്നത് ചർമ്മരോഗങ്ങൾക്കും പൊള്ളലിനും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇന്നും നാളെയും സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പാലക്കാട് 40°C വരെ താപനില ഉയർന്നേക്കാം. കൊല്ലത്ത് 39°C വരെയും കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 38°C വരെയും ചൂട് അനുഭവപ്പെടാം. മറ്റുള്ള ജില്ലകളിൽ 36°C മുതൽ 37°C വരെയാകും താപനില. ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി നാളെ മുതൽ വേനൽമഴ സജീവമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ചയോടെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകാൻ ഇത് സഹായിക്കും. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

