തിരുവനന്തപുരം: വ്ളാത്തങ്കരയിൽ ഭാര്യ അൽമയെ (33) ഭർത്താവ് വിഷ്ണുനാഥ് (36) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് വ്‌ളാത്താങ്കര ആർസി ചർച്ചിന് സമീപത്തെ വീട്ടിൽ കൊലപാതകം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വിഷ്ണു നേരെ പോയത് അഭിഭാഷകനായ തന്റെ സഹോദരന്റെ വീട്ടിലേക്കായിരുന്നു.(More details emerge in the incident of stabbing his wife to death in Trivandrum)
വിഷ്ണു സഹോദരനോട് വെളിപ്പെടുത്തിയതോടെയാണ് നാടിനെ നടുക്കിയ വിവരം പുറംലോകം അറിയുന്നത്. പിഎസ്‌സി ട്രെയിനിങ് സെന്ററിലെ അധ്യാപകനാണ് വിഷ്ണു. ഒമ്പത് വർഷം മുൻപ് വിവാഹിതരായ ഇവരുടേത് പ്രണയവിവാഹമായിരുന്നു. ഇരുവരും തമ്മിൽ വീട്ടിൽ നിന്ന് തർക്കങ്ങളോ ബഹളങ്ങളോ ഇതിനുമുൻപ് കേട്ടിട്ടില്ലെന്നാണ് അയൽവാസികൾ പറയുന്നത്. പുറമെ ശാന്തമെന്നു തോന്നിപ്പിച്ച ദാമ്പത്യത്തിനകത്ത് വലിയ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായാണ് പ്രാഥമിക നിഗമനം.
സംഭവം നടക്കുമ്പോൾ വീട്ടിൽ ഇരുവരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഹോദരൻ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുമ്പോൾ ബെഡ്‌റൂമിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കഴുത്തിന് പിന്നിലാണ് മാരകമായി കുത്തേറ്റിരിക്കുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണു കുറ്റസമ്മതം നടത്തിയതോടെ അറസ്റ്റ് രേഖപ്പെടുത്തി.

