ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതൃത്വം രാജ്യസഭാ ചെയർമാനെ സമീപിച്ചു. എഎപി മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് സിങ്ങാണ് ഇതുസംബന്ധിച്ച അപേക്ഷ ഞായറാഴ്ച കൈമാറിയത്. എംപിമാരുടെ നീക്കം കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണെന്ന് പാർട്ടി ആരോപിച്ചു.( AAP’s letter to Rajya Sabha Chairman Demanding to disqualify all 7 MPs who joined BJP)
വെള്ളിയാഴ്ചയാണ് എഎപിയുടെ പ്രമുഖരായ ഏഴ് എംപിമാർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പാഠക്, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നിവരാണിത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി അതിന്റെ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നാരോപിച്ചാണ് ഇവർ ബിജെപിയിൽ ചേർന്നത്.
ഈ നീക്കത്തെത്തുടർന്ന് അയോഗ്യത സംബന്ധിച്ച് വലിയ നിയമതർക്കമാണ് ഉയരുന്നത്. രാജ്യസഭയിൽ എഎപിക്ക് പത്ത് അംഗങ്ങളാണ് ഉള്ളത്. ഇതിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം ഒരുമിച്ച് മറ്റൊരു പാർട്ടിയിൽ ചേർന്നതിനാൽ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത തങ്ങളെ ബാധിക്കില്ലെന്ന് രാഘവ് ഛദ്ദ അവകാശപ്പെടുന്നു. ഭരണഘടനാ വിദഗ്ധരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ, ഈ കൂറുമാറ്റം നിയമപരമായി നിലനിൽക്കില്ലെന്നും ഛദ്ദ ഉൾപ്പെടെയുള്ളവർ അയോഗ്യരാക്കപ്പെടുമെന്നും സഞ്ജയ് സിങ് പറഞ്ഞു. കപിൽ സിബൽ ഉൾപ്പെടെയുള്ള നിയമവിദഗ്ധരുടെ അഭിപ്രായം തേടിയതായും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് സർക്കാരിലും പാർട്ടിയിലും വലിയ മാറ്റങ്ങൾക്കും പ്രതിസന്ധികൾക്കും ഈ നീക്കം വഴിയൊരുക്കിയിരിക്കുകയാണ്.

